flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday 30 August 2013

മങ്കട ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍


മങ്കട ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍
മങ്കടയുടെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തില്‍ സുപ്രധാനമായ പങ്കുവഹിച്ച പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് മങ്കട ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍.1906ല്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ന് 3144 വിദ്യാര്‍ത്ഥികളും 110 അധ്യാപകരും 15അധ്യാപകേതര ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതും യു.പി,ഹൈസ്ക്കൂള്‍,ഹയര്‍സെക്കന്ററി ,വൊക്കേഷണല്‍ഹയര്‍സെക്കന്ററി എന്നിവ ഉള്‍കൊള്ളുന്നതുമായ ഒരു മഹത് സ്ഥാപനമായിരിക്കുന്നു.


സ്ഥല വിസ്തീര്‍ണ്ണം: 3.16 ഏക്കര്‍.
കെട്ടിടങ്ങള്‍ : 13 എണ്ണം.
മുറികള്‍ : 74 എണ്ണം.
ടോയ് ലറ്റ് : 10 യൂണിറ്റ്.
യൂറിനല്‍സ് : 17യൂണിറ്റ്.

കുട്ടികളുടെ എണ്ണം
ഹൈസ്ക്കൂള്‍,യു.പി വിഭാഗം :2302
ഹയര്‍ സെക്കന്ററി :730
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി 112.
ആകെ:3144
അക്കാദമിക മികവ്
2013
SSLC - 95 %
HSS SCIENCE - 96 %
HSS HUMANITIES- 85%
HSS COMMERCE - 88%
HSS COMMERCE - 100 %
VHSE 87%

SSLC FULL A+ - 8

ആതിര.പി,തപസ്യ,സഫ്ന.സി,നഷ് വ ഹുസൈന്‍.സി,മുഹമ്മദ് അഫ്ഹാം.വി,അജയ്.എം,ഷമീല്‍,മനു മരിയന്‍ അബ്രഹാം.

HSS SCIENCE FULL A+ -2

ഷിഫ്ന .ടി, ഷഹ് മ .സി.

പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുല്‍ കരീം
പ്രന്‍സിപ്പാള്‍ : ശ്രീമതി.വത്സല
ഹെഡ്മിസ്ട്രസ് : ശ്രീമതി.കെ.ടി.റഹീമ ബീഗം.

Wednesday 28 August 2013

ഒരിക്കലും പഠിക്കാത്ത നമ്മള്‍



കാഴ്ചപ്പാട്-4

ഒരിക്കലും പഠിക്കാത്ത നമ്മള്‍
പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പുകവലി ഒരു പരിധിവരെ നിന്നുപോയത് നിയമങ്ങള്‍ കൊണ്ടുമാത്രമാണോ?ഞാന്‍ പലപ്പോഴും ആലോചിച്ചു പോകുന്ന ഒരു കാര്യമാണിത്. രണ്ടു കാലഘട്ടത്തിനും സാക്ഷിയായ ഒരാള്‍ എന്ന നിലയില്‍ ന്യായമായും വന്നുപോയ ഒരു സംശയമാണിത്.ഒരു കാലഘട്ടം ബസ്സിലെ മുന്‍സീറ്റിലിരുന്ന് പുകവലിക്കുകയും പിറകിലും സമീപത്തും ഇരിക്കുന്നവന്‍ പാസീവ് സ്മോക്കിംഗിനു വിധേയമാവുകയും പ്രതികരിച്ചാല്‍ ന്യായികരിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടാവുകയും ചെയ്ത കാലത്തുനിന്നും അത്ഭുതത്തോടെയാണ് ഇന്നത്തെ കാലത്തെ കാണുന്നത്.ഇന്നു പൊതുവാഹനത്തിലിരുന്നു പുകവലിക്കാന്‍ ഒരു വിധം ആരും ധൈര്യപ്പെടില്ല.നിയമംകൊണ്ടു മാത്രമല്ല, ആവശ്യകതയില്‍ നിന്നുകൂടിയാണ് ഈ നിരോധനം വന്നതെന്ന് കരുതാവുന്നതാണ്.
ഇത്രയും ആമുഖമായി പറയാന്‍ കാരണം സ്കൂളുകള്‍ വിടുന്നതോടെ തെരുവില്‍ പ്രത്യക്ഷപ്പെടുന്ന വാഹനങ്ങളുടെ എണ്ണം ഭീതിയിലാക്കുന്നു.പ്രത്യേകിച്ചും മോട്ടോര്‍ ബൈക്കുകളില്‍ ഒരു കാരണവുമില്ലാതെ രണ്ടും മൂന്നും പേര്‍ ഒന്നിലേറെ തവണ കുട്ടികള്‍ നിറഞ്ഞറോഡിലൂടെ ചീറിപ്പായുമ്പോള്‍ നെഞ്ചിലുണ്ടാകുന്ന മിന്നല്‍ പിണറുകള്‍ പറഞ്ഞറിക്കാന്‍ വയ്യാത്തതാണ്.കഴിഞ്ഞ ദിവസം കുടുംബത്തോടെ ബൈക്കില്‍ വരുമ്പോള്‍ സ്കൂള്‍ വിട്ട സമയമായിരുന്നു.പെട്ടന്നാണ് കാക്കകൂട്ടം വാനില്‍ പ്രത്യക്ഷപ്പെട്ടപ്പോലെ മങ്കട താഴെ അങ്ങാടിയില്‍ ബൈക്കുകള്‍ പ്രത്യക്ഷപ്പെട്ടത്.ഇത് നിയന്ത്രിക്കാന്‍ പറ്റില്ലെ?പോലീസ് സംവിധാനം,സ്കൂള്‍ പി.ടി.. അതിനെല്ലാം ഉപരി നാട്ടുക്കാര്‍ സംഘടിച്ചാല്‍ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.എതിര്‍ക്കാനായി മാത്രം ന്യായങ്ങള്‍ നികത്തിയാലും അനിഷ്ട സംഭവങ്ങള്‍ വരുന്നതു വരെ കാത്തിരിക്കണോ?

Monday 26 August 2013

കോയ അധികാരിയുടെ ഓര്‍മ്മയില്‍ മകള്‍ ആയിശക്കുട്ടി ഉമ്മ


കോയ അധികാരിയുടെ ഓര്‍മ്മയില്‍
മകള്‍ ആയിശക്കുട്ടി ഉമ്മ
 
മങ്കടയുടെ ചരിത്രത്തില്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിച്ചിരുന്ന കോയ അധികാരി എന്ന ജുഡീഷ്യല്‍ അധികാരമുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥന്റെ ആറുമക്കളില്‍ മൂന്നാമത്തേതും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതുമായ ഏകമകളാണ് ആയിശക്കുട്ടി ഉമ്മ.പിതാവിന്റെ ഓര്‍മ്മയില്‍ ഒരു ചരിത്ര സൂക്ഷിപ്പായി ഇന്നും പുളിക്കല്‍ പറമ്പിലുള്ള മകന്റെ കൂടെ സുഖമായിരിക്കുന്നു.കോയ അധികാരിയെ കുറിച്ചറിയാന്‍ സുഹൃത്ത് മുനീറുമായി വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്.

മങ്കടകോവിലകത്തിന്റെ ഭരണ നീതി ന്യായ വ്യവസ്ഥകളുടെ കൈകാര്യ കര്‍ത്താവായിരുന്നു കോയ അധികാരി.അധികാരി,മുന്‍സിഫ്,ഗ്രാമമജിസ്ട്രേറ്റ്,ജനന-മരണ രജിസ്ട്രാര്‍ എന്നീസ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചിരുന്നു.
ഒരുരൂപവരെ പിഴചുമത്താനും ഇരുപത്തിനാലു മണിക്കൂര്‍ വരെ തടവിലിടാനും ഇദ്ദേഹത്തിന് അധികാരം ഉണ്ടായിരുന്നു.1885ല്‍ ജനിച്ച് 1958ല്‍ മരിക്കുന്നതുവരെയുള്ള കാലയളവില്‍ മങ്കടയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരിടം അദ്ദേഹത്തിനുണ്ടായിരുന്നു.
1921ലെ മലബാര്‍ ലഹളയുടെ കാലത്ത് മങ്കട പ്രദേശത്തെയും കോവിലകത്തെയും ലഹളക്കാരില്‍നിന്നും കാത്തുരക്ഷിച്ചതും പ്രദേശത്ത് മതസൗഹാര്‍ദ്ധ അന്തരീക്ഷം നിലനിര്‍ത്തിയതിലും കോയ അധികാരിയുടെ പങ്ക് വളരെ വലുതായിരുന്നു.ഇതില്‍ അദ്ദേഹത്തിന്റെ അളിയനും പണ്ഡിതനുമായിരുന്ന ഉണ്ണീന്‍ മൗലവിയുടെ സഹായവും ലഭിച്ചു.പെണ്‍ക്കുട്ടികള്‍ക്കു മാത്രമായി കര്‍ക്കിടകത്തു സ്ഥാപിച്ച പള്ളികൂടത്തിലാണ് ആയിഷഉമ്മയുടെ പ്രാഥമികപഠനം.അന്ന് പൊതുവെ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍പഠനം പൊതുവെ കുറവായിരുന്നു.അത്യാവശ്യം ഖുര്‍ആനും മറ്റുമതഗ്രന്ഥങ്ങളും പഠിക്കുന്നതോടെ അവരുടെ പഠനം അവസാനിപ്പിക്കാറാണ് പതിവ്.ആയിഷകുട്ടി ഉമ്മയുടെ ഓര്‍മകള്‍ക്ക് മങ്ങല്‍ വന്നു തുടങ്ങിയിരിക്കുന്നു.എങ്കിലും തൊണ്ണൂറ്റി മൂന്നാം വയസ്സിലും പരസഹായമില്ലാതെ തന്നെ എഴുന്നേല്‍ക്കുന്നതിനും മറ്റുകാര്യങ്ങള്‍ ചെയ്യുന്നതിനും സാധിക്കുന്നു.കാഴ്ചകുറവ്,കേള്‍വികുറവ് തുടങ്ങിയ തകരാറുകളൊന്നും ഇതുവരെ ബാധിച്ചിട്ടില്ല.അഞ്ച് ആണും നാലുപെണ്ണുമായി ഒമ്പതു മക്കളാണ് ആയിശു ഉമ്മക്കുള്ളത്.

Sunday 25 August 2013

കളിക്കൂട്ടുകാരനെ കണ്ടപ്പോള്‍


കളിക്കൂട്ടുകാരനെ കണ്ടപ്പോള്‍
Dr.സജിത്,ഇഖ്ബാല്‍,ബ്രഹ്മചരി സുധാകരന്‍
 
1985ലായിരുന്നു ‍ഞങ്ങളുടെ പത്താംക്ലാസ് കാലഘട്ടം.അഞ്ചാം ക്ലാസുമുതല്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന കളികൂട്ടുകാരനായിരുന്നു സുധാകരന്‍.പഠിക്കുന്ന കാലത്തുതന്നെ സുധാകരന് കുറച്ചുകൂട്ടുകാരെ ഉണ്ടായിരുന്നുള്ളു.എന്തായാലും അവനെ ഞങ്ങളിലേക്ക് ആകര്‍ഷിച്ചത് സൗമ്യമായ പെരുമാറ്റവും അവന്റെ ചിരിയുമായിരുന്നു. പത്താംക്ലാസുകഴിഞ്ഞു ഞങ്ങള്‍ പ്രീഡിഗ്രിക്കായി കോളേജുകളിലെത്തിയപ്പോള്‍ സുധാകരന്‍ അച്ഛനെ ആശാരിപണിയില്‍ സഹായിക്കാന്‍ തുടങ്ങിയിരുന്നു.രണ്ടുവര്‍ഷത്തോളം അങ്ങിനെ ജീവിക്കുന്നതായി അറിഞ്ഞിരുന്നു.പിന്നെ സുധാകരനെ കുറിച്ച് ഒന്നും കേട്ടില്ല.കുറെ കാലത്തിനു ശേഷം ഞങ്ങളുടെ കൂട്ടായ്മയിലെ പ്രധാനിയായ സജിത്ത് (ഇപ്പോള്‍ വെറ്റിനറി ഡോക്ടറായി അങ്ങാടിപ്പുറത്ത് താമസിക്കുന്നു)പറഞ്ഞു സുധാകരന്‍ മാതാ അമൃതാനന്ദമയി മഠത്തിലാണെന്ന്.കാലം കുറേ മുന്നോട്ടുപോയി.ജീവിത യാത്രയില്‍ എപ്പോഴൊക്കെ ബാല്യകാല ഓര്‍മകളില്‍ സുധകരന്‍ വന്നിരുന്നു.

ഈ അടുത്ത ദിവസം സജിയുടെ ഫോണ്‍കാള്‍ എന്നെ വീണ്ടും പഴയചിന്തകളിലേക്കു നയിച്ചു.സുധാകരന്‍ അങ്ങാടിപുറത്ത് ഒരു ആശ്രമത്തിലെത്തിട്ടുണ്ട്.നമ്മുക്കൊന്നുപോയി കണ്ടാലോന്ന്.ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷം സുഹൃത്തിനെ കാണാനാകുന്നു എന്ന സന്തോഷത്താല്‍ ഉടനെ തന്നെ കാണുന്നതിനായി തീരുമാനിക്കുകയും അങ്ങിനെ ആഗസ്റ്റ് 22ന് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനു സമീപമുള്ള റോ‍ഡിലൂടെ അല്പം മുന്നോട്ടു നടന്നാല്‍ എത്തിച്ചേരുന്ന സ്ഥലത്ത് പുതിയതായി ആരംഭിച്ച ഭജനകേന്ദ്രത്തിലെത്തി.സുധാകരനെ കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിക്കാനാവില്ല.

ജീവിതം പൂര്‍ണ്ണമായും ആത്മീയതക്കുവേണ്ടി നീക്കിവെച്ച സുഹൃത്തിനോട് ഈ വഴിയിലേക്ക് എത്തിച്ചേര്‍ന്നതെങ്ങിനെ എന്ന ചോദ്യത്തിന് എനിക്ക് ലഭിച്ച മറുപടി സഹനത്തിന്റെയും ത്യാഗത്തിന്റെയും ഉറച്ച തീരുമാനങ്ങളുടെയും പിന്‍ബലമുള്ള ജീവതകഥയായിരുന്നു.
മങ്കടയില്‍ നിന്നും അമൃതാനന്ദ മഠത്തിലേക്കുള്ള ജീവിതയാത്രയില്‍ ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.സുധാകരന്‍ തെരെഞ്ഞെടുത്ത വഴികളോടൊ ആദര്‍ശത്തോടൊ യോജിപ്പില്ലെങ്കിലും ഒരു ബാല്യകാല സുഹൃത്തിന്റെ മാറ്റത്തെ അത്ഭുതത്തോടെയാണ് ഞാന്‍ കാണുന്നത്.


ജീവിതത്തില്‍ ഓരോ വ്യക്തിക്കും ഒരു വഴിനേരത്തെ തയ്യാറാക്കിവെച്ചിട്ടുണ്ടാവും എന്നതാണ് സുധാകരന്റെ കാര്യത്തിലും കരുതാവുന്നത്.കടന്നമണ്ണ തെക്കേതില്‍(ഇപ്പോള്‍ ശ്യാമാലയം )അയ്യപ്പന്റെയും ചിന്നമുവിന്റയും ആറാമത്തെയും അവസാനത്തെയും പുത്രനായ ഈ മങ്കടകാരന്‍ ഇന്ന് മാതാ അമൃതാനന്ദമയീ മഠത്തിന്റെ തിരുവനന്തപുരം,മലപ്പുറം,കണ്ണൂര്‍ ജില്ലകളുടെ ചുമതലയുള്ള ബ്രഹ്മചാരി സുധാകരനാണ്.

Friday 23 August 2013

സുരേന്ദ്രന്‍ മങ്കട


സുരേന്ദ്രന്‍ മങ്കട
1965ല്‍ മങ്കടയില്‍ ജനനം.മങ്കട ഗവ:എല്‍.പി സ്കൂള്‍, ഗവ:ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു.ഇതേ വര്‍ഷം മലപ്പുറം ജില്ല ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ അംഗമായി.മലപ്പുറം ജില്ല ആദ്യമായി സംസ്ഥാന ചാമ്പ്യന്‍മാരായപ്പോള്‍ ടീമിലെ ടോപ്പ് സ്കോററായിരുന്നു സുരേന്ദ്രന്‍.തുടര്‍ന്ന് കേരളാ സ്റ്റേറ്റ് സബ്ജൂനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് വെച്ചുനടന്ന ടൂര്‍ണമെന്റില്‍ കേരളം ആസ്സാമിനെ തോല്‍പ്പിച്ച് ആദ്യമായി ചാമ്പ്യന്‍മാരായപ്പോള്‍ ഫൈനലിലെ നിര്‍ണ്ണായക ഗോള്‍ നേടിയതും സുരേന്ദ്രനായിരുന്നു.അടുത്ത വര്‍ഷം മമ്പാട് എം..എസ് കോളേജില്‍ ചേര്‍ന്നു.ഇതേ വര്‍ഷം മലപ്പുറം ജില്ലാ ജൂനിയര്‍ ടീമില്‍ അംഗമാവുകയും ചെയ്തു.അതേവര്‍ഷം തന്നെ കേരളാ സ്റ്റേറ്റ് ജൂനിയര്‍ ടീമില്‍ കളിക്കുകയും ചെയതു.മമ്പാട് എം..എസ് കോളേജിന്റെ താരമായിരിക്കുമ്പോള്‍ തന്നെ1984മുതല്‍ നാലു വര്‍ഷം കാലിക്കറ്റ് യൂണിവേര്‍സിറ്റി ടീമില്‍ അംഗമാവുകയും 1988ല്‍ ഇന്ത്യന്‍ യൂണിവേര്‍സിറ്റി ഫുട്ബോല്‍ ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്തു.അതേ വര്‍ഷം കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ബെസ്റ്റ് സ്പോര്‍ട്സ്മാനുള്ള കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ സ്വര്‍ണമെഡലിന് അര്‍ഹനായി.1988,1989വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി ടീമിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു.ഈ കാലയളവില്‍ തിരുവനന്തപുരം ടൈറ്റാനിയം ടീമിന്റെ കളിക്കാരാനായിരുന്നു.1989ല്‍ ഡിഗ്രി പഠനത്തിന് ശേഷം കൊച്ചി സെന്‍ട്രല്‍ എക്സൈസിനു വേണ്ടി കളിക്കുകയും 1990ല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിക്കുകയും 1999വരെ കെ.എസ്..ബിക്കു വേണ്ടി കളിക്കുകയും അതിന്റെ ക്യാപ്റ്റനാവുകയും ചെയ്തു.ഇപ്പോള്‍ മലപ്പുറം ജില്ലാഫുട്ബോള്‍ അസോസിയേഷന്റെ ജോയന്റ് സെക്രട്ടറിയും മങ്കട ഇന്‍ഡിപ്പന്റന്റ്സോക്കര്‍ ക്ലബ്ബിന്റെ പ്രസിഡന്റുമാണ്

Thursday 22 August 2013

മങ്കടയുടെ ദൃശ്യചാരുത

Wednesday 21 August 2013

ശ്രീജ ഓര്‍മ്മയായി ;മരണമില്ലാത്ത മഴവില്‍ വര്‍ണ്ണങ്ങള്‍ മാത്രം ബാക്കി......


ശ്രീജ ഓര്‍മ്മയായി ;മരണമില്ലാത്ത മഴവില്‍ വര്‍ണ്ണങ്ങള്‍ മാത്രം ബാക്കി......

ശ്രീജയുടെ ഒരു പെയിന്റിങ്
  മരണമെത്തുന്ന നേരത്തുംമനസ്സിലെ വര്‍ണ്ണങ്ങളെ കാന്‍വാസിലേക്ക് പകര്‍ത്തുന്ന ചിന്തയിലായിരിക്കണം ശ്രീജ.വിധി തന്ന ശാരീരിക ദൗര്‍ബല്യങ്ങളെ അവഗണിച്ച് ഭാവിയിലെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന കലാകാരിയാണ് 20/08/2013 ചൊവ്വാഴ്ച്ച നിര്യാതയായ ശ്രീജ.മങ്കട പാറേങ്ങല്‍ പരേതനായ ചന്ദ്രശേഖരന്റെയും ശാരദയു‍ടെയും രണ്ടാമത്തെ മകളായ ശ്രീജക്ക് അഞ്ചാം ക്ലാസില്‍ പഠിക്കുന്നതുവരെ ശാരീരിക ദൗര്‍ബല്യങ്ങളൊന്നുമുണ്ടായിരുന്നില്ല.ക്രമേണ അസ്ഥികള്‍ ദുര്‍ബലമാകുന്ന രോഗത്തിനടിപ്പെട്ടെങ്കിലും പത്താംക്ലാസും പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി.

ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീജക്ക് പിന്നീട് ശരീരം ചലിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയായി.എങ്കിലും ബിരുദത്തിനു രണ്ടുവര്‍ഷം പഠിച്ചു.അസുഖം കൂടുതലായതിനെ തുടര്‍ന്ന് വരകളുടെയും വര്‍ണ്ണങ്ങളുടെയും ലോകത്ത് തന്റേതായ ഭാവനകളില്‍ ജീവിക്കുകയായിരുന്നു അവര്‍.മരിക്കുന്നതിനു രണ്ടുദിവസം മുമ്പാണ് അച്ഛന്‍ പൂര്‍ത്തിയാക്കാതെ പോയ എണ്ണഛായ ചിത്രം പൂര്‍ത്തിയാക്കിയത്.അമൃതവര്‍ഷിണി എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ ചിത്രപ്രദര്‍ശനത്തില്‍ നടന്‍ സുരേഷ്ഗോപി
അടക്കമുള്ളവര്‍ ശ്രീജയുടെ ചിത്രങ്ങള്‍ വാങ്ങിയിരുന്നു.മങ്കടയിലെ ഈ കലാകാരിയുടെ വിയോഗത്തില്‍ ബ്ലോഗിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

നിങ്ങളുടെ ആധാര്‍ നമ്പര്‍ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കാം


നിങ്ങളുടെ ആധാര്‍ നമ്പര്‍ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കാം

 
വേണ്ടകാര്യങ്ങള്‍

1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. -മെയില്‍ ID / മൊബൈല്‍ നമ്പര്‍
3. ആധാര്‍ നമ്പര്‍
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്ടര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..
രജിസ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇവിടെ ക്ലിക് ചെയ്യുക.
ബാങ്കില്‍ നല്‍കേണ്ട ഫോം ആവശ്യമെങ്കില്‍ മാത്രം ഇവിടെക്ലിക് ചെയ്യുക. 

 

Monday 19 August 2013

Sunday 18 August 2013

മങ്കടയിലെ ആദ്യകാല നായാട്ട് സംഘം

 നായാട്ട് സംഘം


 ഒരു കാലഘട്ടം വരെ നായാട്ട് സംഘം എന്നത് ഒരു ഗ്രാമത്തിന്റെ ധൈര്യശാലികളുടെ കൂട്ടങ്ങളായിരുന്നു.ഇവരുടെ നായാട്ടുകഥകള്‍ക്ക് വീരപരിവേഷവുമുണ്ടായിരുന്നു.
മങ്കടയും അതില്‍നിന്നും വിഭിന്നമായിരുന്നില്ല.ഏതാനും പഴയചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.

Tuesday 13 August 2013

പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ മങ്കടയിലെ ചേരിയം മല


പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍
 മങ്കടയിലെ ചേരിയം മല
 
മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും താഴ്വരകളും കൊണ്ടനുഗ്രഹീതമായ ചേരിയംമലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ മങ്കടക്കാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെങ്കില്‍ തികച്ചും നഷ്ടംതന്നെയാണ്.കുമാരഗിരി എസ്റ്റേറ്റില്‍ പെടുന്ന ഈ പ്രദേശത്ത് എസ്റ്റേറ്റ് ഉടമകളുടെ ശ്രമഫലമായി ഡാമും വിശ്രമകേന്ദ്രങ്ങളും പാര്‍ക്കും നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എസ്റ്റേറ്റ് ബംഗ്ലാവിനു സമീപമുള്ള വെള്ളച്ചാട്ടം ഏറെ മനോഹരമാണ്.


ചരിത്രപ്രാധാന്യമുള്ളതും ഐതീഹ്യങ്ങള്‍ നിറഞ്ഞതുമാണ് ചേരിയംമല.മലപ്പുറം ജില്ലയില്‍തന്നെ ഉയരം കൂടിയ മലകളില്‍പെടുന്ന ഇതിന്റെ മറുഭാഗം മലയാളമനോരമയുടെ എസ്റ്റേറ്റും പന്തലൂര്‍ക്ഷേത്രഭൂമിയുമാണ്.കേരളപോലിസിന്റെ ഒരു വയര്‍ലസ് സ്റ്റേഷനും ഇതിന്റെ ഏറ്റവും മുകളില്‍ പ്രവര്‍ത്തിക്കുന്നു.ഇവിടെയുള്ള കൊടികുത്തി കല്ലില്‍ കയറിയാല്‍ അറബിക്കടല്‍ കാണാമെന്നാണ് പഴമക്കാര്‍ പറയാറ്.മലയുടെ പ്രധാനഭാഗമായ ഉപ്പുപാറയെ സംബന്ധിച്ചും ഐതീഹ്യങ്ങള്‍ ഏറെയാണ്.നൂറ്റാണ്ടുകളായി ആദിവാസികള്‍ താമസിക്കുന്ന കള്ളിക്കല്‍ കോളനിയും ഈ മലയില്‍തന്നെയാണ്.
 ചാലകുടിയിലുള്ള കുമാരന്‍ നായരുടെ ഉടമസ്ഥതയിലായിരുന്ന എസ്റ്റേറ്റ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളായ ഗോപാലകൃഷ്ണ,രാഘവ,അശോകകുമാര്‍,വിജയലക്ഷമി എന്നിവര്‍ക്ക് വീതിച്ചിരിക്കുകയാണ്.നിലവില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ഓഫീസില്‍ നിന്നും അനുവാദം വാങ്ങി അകത്തേക്ക് പ്രവേശിക്കാവുന്നതാണ്.



Monday 12 August 2013

വായനശാലയുംമങ്കടയുടെ പുരോഗതിയും കെ.അഹമ്മദലി മാസ്റ്റര്‍


വായനശാലയുംമങ്കടയുടെ പുരോഗതിയും
കെ.അഹമ്മദലി മാസ്റ്റര്‍
വളരെ മുമ്പുതന്നെ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും മുന്നോട്ടുപോയ ഒരു പ്രദേശമാണ് മങ്കട.മങ്കടയിലെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൃഷ്ണവര്‍മ്മരാജതൊട്ട് ശ്രീവല്ലഭരാജ,ഉണ്ണീന്‍മുസ്ല്യാര്‍,കോയാധികാരി,മരക്കാരുകുട്ടിഹാജി വരെയുള്ള മഹാന്‍മാരുടെ സേവനങ്ങള്‍ ജനങ്ങള്‍ മറന്നുപോയിരിക്കുന്നു.അടുത്തതലമുറയില്‍പെട്ട ഞങ്ങളെപോലെയുള്ളവര്‍
കുറെകാര്യങ്ങള്‍ നാടിനുവേണ്ടി ചെയ്തിട്ടുണ്ട്.ഇപ്പോഴത്തെ തലമുറക്കിത് പഴങ്കഥയായി തോന്നാം.
വായനശാല
മങ്കടയില്‍ വളരെ മുമ്പുതന്നെ കുറേ വായനശാലകള്‍ ഉണ്ടായി നശിച്ചിട്ടുണ്ട്.അതില്‍ സ്വന്തമായി കെട്ടിടമുണ്ടായിരുന്ന പഴയവായനശാല (ഇപ്പോഴത്തെ ആയൂര്‍വേദ ആശുപത്രി)പെടുന്നു.അത് എങ്ങിനെ പ്രവര്‍ത്തനരഹിതമായി എന്നറിയില്ല.ഞങ്ങള്‍ ഹയര്‍ എലിമെന്ററി സ്കൂളില്‍ പഠിക്കുന്ന സമയത്ത് അത് നല്ല നിലയില്‍ നടന്നിരുന്നു.കുറെ അലമാര,മേശ,ബഞ്ചുകള്‍ ഒക്കെ ഉണ്ടായിരുന്നു.കുറച്ചുകാലത്തിനു ശേഷം അത് പ്രവര്‍ത്തനരഹിതമായി.
പിന്നീടാണ് ആ കെട്ടിടം ആയൂര്‍വേദ ആശുപത്രിയായത്.
ധാരാളം സ്ഥാപനങ്ങള്‍ നശിച്ചുപോയതുകൊണ്ട് ഇത് നശിക്കരുതെന്ന് വാശിയുണ്ടായിരുന്നു.അതുകൊണ്ടു എന്തുത്യാഗം സഹിച്ചും സ്ഥാപനം നിലനിര്‍ത്താന്‍ ‍ഞങ്ങള്‍ ശപഥമെടുത്തു.മാസവരി ഒരുറുപികയായിരുന്നു.ഏതാണ്ട് ഒരുദിവസത്തെ വേതനം.1955മേയില്‍ തുടങ്ങിയെങ്കിലും ജൂലൈമാസത്തിലാണ് മുറിവാടകക്കെടുത്തതും പുസ്തകങ്ങള്‍ ശേഖരിച്ചതും പത്രം വരുത്താന്‍ തുടങ്ങിയതും.ആറ് മാസത്തോളം ആരെയും അംഗമാകാന്‍ കിട്ടിയില്ല.വരിസംഖ്യകൂടിയതും ഒരു കാരണമായിരുന്നു.അഹമ്മദുകുട്ടിമാസ്റ്ററുടെയും മറ്റും ഉപദേശപ്രകാരം പേര് പബ്ലിക്ക് റീഡിംഗ് റൂം ലൈബ്രറി എന്നാക്കി.വരിസംഖ്യ എട്ടണയാക്കി(അന്‍പതു പൈസ).കുറച്ചുപേരൊക്കെ ചേര്‍ന്നു.പിന്നീട് വരിസംഖ്യ നാലണയാക്കി.ഏതായാലും 1956ജനുവരിയില്‍ വാര്‍ഷികാഘോഷം നടത്തി.രാമപുരത്തുകാരന്‍ ശ്രി.
പി.കുഞ്ഞിരാമന്‍(നീലഗിരിയില്‍ ജോലി ചെയ്തിരുന്ന ശ്രി.പി.ആര്‍.എഴുത്തച്ഛന്‍)കുറേ പുസ്തകങ്ങള്‍ സംഭാവനചെയ്തു.പ്രവര്‍ത്തകരുടെ പുസ്തകങ്ങളൊക്കെ വായനശാലയിലെത്തി.ശ്രീ.ബി.കെ നായരുടെ (പി.ബാലകൃഷ്ണന്‍)വലിയ പുസ്തകശേഖരം വായനശാലക്കുതന്നു.സര്‍വ്വശ്രീ കാശിവിശ്വനാഥ വര്‍മ്മരാജ,രാമനാഥ വര്‍മ്മരാജയും സഹോദരന്‍മാരും,അഹമ്മദലി,രാധാകൃഷ്ണമേനോനും കുടുംബവും,.കൃഷ്ണന്‍,ടി.അബ്ദുല്‍ അസീസ്,കപൂര്‍ മുഹമ്മദ്,.കേശവന്‍,രാമചന്ദ്രന്‍,കൊച്ചുണ്ണി,കെ.പി.വര്‍ഗ്ഗീസ് തുടങ്ങിയവരൊക്കെ കൂടുതല്‍ പുസ്തകങ്ങള്‍ തന്നവരില്‍പെടുന്നു.

Sunday 11 August 2013

പി.കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ക്ക് ആദരാജ്ഞലികള്‍


പി.കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ക്ക്
ആദരാജ്ഞലികള്‍


2013 ആഗസ്റ്റ് 10ശനിയാഴ്ച മങ്കട പൊറ്റെക്കാട്ടു കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ (77വയസ്സ്)അന്തരിച്ചു.മങ്കട ജി.എല്‍.പി സ്കൂള്‍,പുത്തനങ്ങാടി ജി.എല്‍.പി സ്കൂള്‍,കരുവാരുകുണ്ട് ജി.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ദീര്‍ഘകാലം സി.പി.എം മങ്കട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു.ഞായറാഴ്ച രാവിലെ 11മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്തില്‍ സംസ്കരിച്ചു.

Wednesday 7 August 2013

    പ്രിയപ്പെട്ട മങ്കട നിവാസികള്‍ക്ക്  ഈദാശംസകള്‍
ബ്ലോഗര്‍

Tuesday 6 August 2013

 പുതിയ ലിങ്ക്-FOLLOW BY EMAIL
വായനകാര്‍ക്ക് തങ്ങളുടെ ഇ-മെയില്‍ വിലാസത്തിലേക്ക്  മങ്കട ഓണ്‍ലൈനിലെ പുതിയവാര്‍ത്തകള്‍ എത്തുന്ന.
  വായനക്കാരന്‍ തന്റെ ഇ-മെയില്‍ വിലാസം നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ സ്വന്തം മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനനുസരിച്ച് മെയിലായി എത്തുന്നു.

മങ്കട-ചരിത്രം നാട്ടറിവിലൂടെ


ചരിത്രം നാട്ടറിവിലൂടെ
  കെ.രാമചന്ദ്രന്‍ മാസ്റ്റര്‍

മങ്കടയില്‍ മാണിയോട്ടുതൊടിക എന്ന സ്ഥലപേരുള്ള ഒരുതെങ്ങിന്‍തോട്ടത്തില്‍ അതിപുരാതനമായ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടമുണ്ട്.ക്ഷേത്രം പുനരുദ്ധരിക്കുന്നതിനായി ശ്രമിച്ചപ്പോള്‍ ക്ഷേത്രപരിസരത്തുനിന്നു ലഭിച്ച പ്രാചീനശിലാലിഖിതം വിശകലനം ചെയ്ത കോഴിക്കോട് സര്‍വ്വകലാശാലചരിത്രവിഭാഗം ക്ഷേത്രം നിര്‍മ്മിച്ചത് മാമ്പറ്റ ശേഖരന്‍ നായരാണെന്ന് വ്യക്തമാക്കുകയുണ്ടായി.ചരിത്ര വിദഗ്ദന്റെ ഈ വിശകലനം മങ്കടയുടെ ഭൂതകാലത്തെകുറച്ചറിയാന്‍ താല്‍പ്പര്യമുണ്ടാക്കി.പലവ്യക്തികളോടുംകുടുംബങ്ങളോടും ഇതിനെകുറിച്ച് അന്വേഷിച്ചപ്പോള്‍ സ്പഷ്ടമായരേഖകളോ,കിട്ടിയില്ല.അതേ സമയം ചില വ്യക്തികളില്‍ നിന്നം ലഭിച്ചവിവരങ്ങളാണ് ഇവിടെ കുറിക്കുന്നത്.
മങ്കടയിലെ മുന്‍കാലത്തെ മൂന്ന് പ്രസിദ്ധനായര്‍ കുടുംബങ്ങളായിരുന്നു മാമ്പറ്റ,കൊടക്കാട്,മടുവണ്ണ എന്നിവ.ഭൂസ്വത്ത് മുഴുവന്‍ ഈ മൂന്ന് കുടുംബങ്ങള്‍ക്കായിരുന്നു.എന്നാല്‍ ഭൂപരിഷ്കരണ നിയമം വരുന്നതിനു മുമ്പ് മങ്കടയിലെ ഭൂസ്വത്തുക്കളുടെ ഭൂരിഭാഗവും കോവിലകത്തിന്റെതായിരുന്നു എന്ന് റവന്യൂ റിക്കാര്‍ഡുകളില്‍ കാണുന്നു.ഇത് എങ്ങിനെ സംഭവിച്ചു എന്നതിന് ആധികാരികമായി രേഖകളൊന്നുമില്ല.കൊടക്കാട്ടു നായന്‍മാരുടെ സ്വത്തുകള്‍ കൂടുതല്‍ കൂട്ടാന്‍വേണ്ടി ദേവനു സമര്‍പ്പിക്കപ്പെട്ടുവത്രേ.മങ്കട അംശത്തിലെ കൂട്ടില്‍ ദേശത്തുള്ള ഭൂസ്വത്തുകളുടെ ഉടമസ്ഥാവകാശം കൂടന്‍ദേവസ്വത്തിനായിരുന്നു.ഇതുവഴിയേപോയ തൃക്കൈകാട്ടുംമപ്പുറം തിരുമുമ്പിനെ കൂട്ടില്‍ ക്ഷത്രത്തിലേക്ക് അമൃതേത്തിനു കാരണവര്‍ ക്ഷണിച്ചുവത്രേ.എന്നാല്‍ തന്റെ സ്വന്തം സ്ഥലത്തല്ലാതെ താന്‍ ഭക്ഷണം കഴിക്കില്ലെന്നു തിരുറല്‍ ശഠിക്കുകയും അങ്ങിനെ കൂട്ടില്‍ ക്ഷത്രവും ദേവസ്വം സ്വത്തുക്കളും തൃക്കൈകാട്ടുംമപ്പുറം അധീനതയിലായി എന്നാണ് ഐതീഹ്യം.

മാമ്പറ്റ നായന്‍മാരുടെ സ്വത്ത് മങ്കട കോവിലകത്തിന് അധീനമായതിന് മറ്റൊരൈതീഹ്യമുണ്ട്.കൊല്ലവര്‍ഷം 98ല്‍ തീപ്പെട്ട ഒരു അതിസമര്‍ത്ഥനായ തമ്പുരാന്‍ മങ്കട കോവിലകത്തുണ്ടായിരുന്നുവെന്നും അദ്ദേഹം നരസിംഹമൂര്‍ത്തിയെ ആരാധിക്കുയും അനുഗ്രഹം സമ്പാദിക്കുകയും ചെയ്തു.തല്‍ഫലമായി അദ്ദേഹത്തിന് ഒരു പ്രത്യേക ക്ഷേത്ര തേജസ്സുണ്ടായിരുന്നു.
ആരോടു എന്തു ചോദിച്ചാലും യാതൊരു വൈമനസ്യവുമില്ലാതെ അത് നല്കുമായിരുന്നത്രേ.അങ്ങിനെ മാമ്പറ്റ നായന്‍മാരുടെ സ്വത്തുമുഴുവന്‍ മങ്കട കോവിലകത്തിനു ലഭിച്ചു എന്നതാണ് ഐതീഹ്യം.
അരിപ്ര ഭാഗത്തു താമസ്സിച്ചിരുന്ന വട്ടമണ്ണ നായന്‍മാരുടെ സ്വത്ത് കൈമോശം വന്നതിനെ കുറിച്ച് ഐതീഹ്യംപോലും ലഭ്യമല്ല.

വള്ളുവനാട്ടു രാജാവ് ,വള്ളുവകോനാതിരി എന്ന നാട്ടുരാജാവിന്റെ ഏറ്റവും പ്രബലമായ താവഴിയാണ് മങ്കട കോവിലകം അറയപ്പടുന്നത്.
മങ്കടയുടെ സമീപകാല ചരിത്രവുമായി മങ്കട കോവിലകത്തിന് വലിയ ബന്ധമുണ്ട്.വള്ളുവകോനാതിരിയുടെ ആസ്ഥാനം ഇപ്പോള്‍ ഏറനാടു താലൂക്കിലുള്ള പന്തലൂരായിരുന്നു.സാമൂതിരിയുമായുള്ള യുദ്ധത്തില്‍ പരാജിതനായ വള്ളുകോനാതിരി കടന്നമണ്ണ എന്നസ്ഥലത്ത് ഒരു കോവിലകം നിര്‍മ്മിച്ച് അവിടെക്ക് ആസ്ഥാനം മാറ്റി.രാജകുടംബത്തിലെ അംഗസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ ആയിരനാഴി, മങ്കട, അരിപ്ര എന്നിവിടങ്ങളിലേക്ക് താവഴികളായി കുടുംബം മാറി താമസ്സിച്ചു.പിന്നീട് ആയിരനാഴികോവിലകവും കടന്നമണ്ണകോവിലകവും സന്തതികളില്ലാതെ അന്യംനില്‍ക്കുമെന്നായപ്പോള്‍ ദത്തെടുക്കുകപോലുമുണ്ടായി എന്ന് പഴമക്കാര്‍ പറയുന്നു.അരിപ്രകോവിലകം അംഗസംഖ്യ വളരെ കുറയുകയും സാമ്പത്തികമായി അധ:പതിക്കുകയും ചെയ്തപ്പോള്‍ കോവിലകമടക്കം എല്ലാം നഷ്ടപ്പെടുകയും അവശേഷിച്ച അംഗങ്ങള്‍ പലസ്ഥങ്ങളിലും താമസ്സമുറപ്പിക്കുകയും ചെയ്തു
                                              തുടര്‍ച്ച
കടന്നമണ്ണയില്‍നിന്നും ഇക്കാവ് എന്ന തമ്പുരാട്ടിയുടെ താവഴിയായി മങ്കടയിലെത്തിയ കുടുംബങ്ങള്‍ കുന്നത്തൂര്‍മനക്കാരുടെ കൈവശമായിരുന്നസ്ഥലം വാങ്ങുകയും മനയുടെ തൊട്ടുകിഴക്കുഭാഗത്തുള്ള
സ്ഥലത്ത് ഇന്നുകാണുന്ന കോവിലകം നിര്‍മ്മിച്ചു എന്നാണറിയുന്നത്.ഇന്ന് മങ്കട കോവിലക വളപ്പിലുള്ള അയ്യപ്പക്ഷേത്രം കുന്നത്തൂര്‍ മനയുടെ നടുമുറ്റത്താണ് സ്ഥിതി ചെയ്യുന്നത്.ക്ഷേത്രപ്രതിഷ്ഠ ഇന്നും കുന്നത്തൂര്‍ അയ്യപ്പന്‍ എന്നപേരില്‍ വാഴ്ത്തപ്പെടുന്നു.സാമന്ത രാജാക്കന്‍മാരാണ് വള്ളുവനാട് രാജവംശജര്‍.എന്നാല്‍ മറ്റുള്ള നാടുവാഴികളോക്കാള്‍ അവര്‍ക്ക് വര്‍മ്മ എന്ന ഒരു പ്രത്യേകതകൂടിയുണ്ട്. ആഴ്വഞ്ചേരി തമ്പ്രാക്കള്‍ കല്പിച്ചരുളിയതാണത്രേ ഈ സ്ഥാനം.ഒരു കാലത്ത് കേരളത്തിലെ ജാതി വ്യവസ്ഥയുടെ ആധികാരികരും ആഴ്വഞ്ചേരി മനയും അവിടുത്തെ തമ്പ്രാക്കളുമായിരുന്നു എന്നത് നിസ്തര്‍ക്കമാണല്ലോ.

മങ്കടയുടെ ആധുനികതയില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ഒരു സ്ഥാപനമാണ് ഇന്നത്തെ മങ്കട ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍.1908ല്‍ ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് മങ്കട കോവിലകത്ത് ശ്രീകൃഷ്ണവര്‍മ്മരാജയാണ്.മങ്കടയിലെ ജനങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ മാത്രമല്ല സാംസ്കാരിക രംഗത്തും മങ്കട കോവിലകം സുപ്രധാന സ്ഥാനം വഹിക്കുന്നു.കോവിലകം വക കഥകളി യോഗം പരിസരപ്രദേശങ്ങളില്‍പോലും പ്രശംസപിടിച്ചു പറ്റിയിരുന്നു.കോവിലകത്തെ വിദ്യാര്‍ത്ഥിക്കു പഠിക്കാന്‍ പ്രത്യേക സൗകര്യങ്ങളുണ്ടായിരുന്നു.നാടിന്റെ പലഭാഗത്തു നിന്നും പ്രഗത്ഭരായ അധ്യാപകരെയും ശാസ്ത്രിമാരെയും വരുത്തി കോവിലകത്തെകുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസവും സംസ്കൃതം,വേദം മുതലായവയും നല്കിയിരുന്നു.നാട്ടുക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത് അക്കാലത്ത് വലിയ സംഭവമായിരുന്നു.അന്നത്തെ പ്രഗത്ഭരായിരുന്ന അധ്യാപകരായിരുന്നു വേലുകുട്ടി മേനോന്‍,ആപ്പുദുരൈയ്യര്‍,ഗോപാലകൃഷ്ണപമിക്കര്‍,വെങ്കിടാദ്രി അയ്യര്‍ എന്നിവര്‍.മങ്കട എഡ്യൂക്കേഷണല്‍ ലീഗ് എന്ന സംഘടരൂപീകരിച്ച് കൂടുതല്‍ സ്കൂളുകള്‍ ഈ സംഘത്തിനു കീഴില്‍ രൂപം കൊള്ളുകയും പിന്നീട് മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിനു കൈമാറുകയും ചെയ്തു.