flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday 30 September 2013

 ഏതാനും ചിത്രങ്ങള്‍
ചേരിയം മല

അരിപ്രയില്‍ നിന്നുള്ള ദൃശ്യം

കടന്നമണ്ണയിലെ നാഡിപ്പാറ


കുഴാപറമ്പില്‍ നിന്ന്

Sunday 29 September 2013

മാപ്പിളപ്പാട്ടിനെ നെഞ്ചിലേറ്റിയ മങ്കട തയ്യില്‍ കുഞ്ഞമ്മു സാഹിബ്


മാപ്പിളപ്പാട്ടിനെ നെഞ്ചിലേറ്റിയ മങ്കട തയ്യില്‍ കുഞ്ഞമ്മു സാഹിബ്
മങ്കട ഓണ്‍ലൈനിന്റെ വിവരശേഖരണത്തിനായി പഴയതലമുറയിലെ ആളുകളെ കാണാനായി പുറപ്പെട്ട ദിവസം ഒരാള്‍ പറഞ്ഞു തയ്യില്‍ കുഞ്ഞമ്മു കാക്ക നല്ലൊരു മാപ്പിളപ്പാട്ടു എഴുത്തുകാരനും ഗായകനുമാണെന്ന്.ഇതു മനസ്സിലിട്ട് കൊണ്ടുനടക്കുന്ന ദിവസങ്ങളിലാണ് കുഞ്ഞമ്മു സാഹിബിന്റെ മകന്‍ എം.എ റഹിമാന്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും.തുടര്‍ന്ന് വിദേശത്തായിരുന്ന എം.എ റഹിമാന്‍ നാട്ടിലെത്തിയതോടെ കുഞ്ഞമ്മു സാഹിബിനെ കാണാന്‍ അവസരമൊരുങ്ങി.ഇതോടൊപ്പം തന്നെ സുഹൃത്തായ മുനീറിന്റെ അയല്‍വാസികൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.

ഓണാവധിയിലുള്ള ഒരു ദിവസം കുഞ്ഞമ്മു സാഹിബിനെ കാണാന്‍ തെരഞ്ഞെടുത്തു.രാഷ്ട്രീയത്തിലും അതിലേറെ മാപ്പിള സാഹിത്യത്തിലും താല്‍പര്യമുള്ള കുഞ്ഞമ്മു സാഹിബിന്റെ സംസാരം പലപ്പോഴും ഇരുമേഖലകളിലും സ്പര്‍ശിച്ചുകൊണ്ടായിരുന്നു.സാഹിബിന്റെ വാക്കുകളില്‍ നിന്നും എനിക്കു ലഭിച്ച വിവരങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കട്ടെ.


തയ്യില്‍ കമ്മാലി മുസ്ല്യാരുടെയും കുഞ്ഞാത്തുമ്മയുടെയും ഏഴാമത്തെ പുത്രനായി 1929 ലാണ് മങ്കടയില്‍ കുഞ്ഞമ്മു സാഹിബ് ജനിച്ചത്.സഹോദരന്‍ അബ്ദുല്‍ അസീസ് മൗലവി കേരളത്തില്‍ തന്നെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു വെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.പിതാവായിരുന്ന കമ്മാലി മുസ്ല്യാരെ കുറിച്ചാണ് സംഭാഷണം തുടങ്ങിയത്.തിരൂരങ്ങാടിയില്‍ നിന്നാണ് തയ്യില്‍ കുടുബം മങ്കടയിലെത്തുന്നത്.ടി.പി ഖാലിദ് മാസ്റ്റര്‍ കടലുണ്ടിയുടെ പുസ്തകത്തില്‍ ഇതിനെ കുറിച്ചുള്ള സൂചനകള്‍ നല്കുന്നു.കമ്മാലി അധികാരി എന്ന പിതാമഹന്‍ മങ്കട ചേരിയം ഭാഗത്താണ് താമസം ആരംഭിച്ചത്.കമ്മാലി അധികാരിയുടെ മൂന്നാമത്തെ പുത്രനായിരുന്നു കുഞ്ഞഹമ്മദിന്റ പുത്രനായിരുന്നു പിതാവായ കമ്മാലി മുസ്ല്യാര്‍.അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആലുവയില്‍ പള്ളി ഖത്തീബായി സേവനം അനുഷ്ഠിക്കുകയായിരുന്നു.ഒപ്പം ആയൂര്‍വേദത്തില്‍ ചികിത്സകളും നടത്തിയിരുന്നു.അവസാനകാലത്ത് ആലുവയില്‍ നിന്നും തിരിച്ചെത്തി മങ്കട ജുമാമസ്ജിദിന്റെ ഖത്തീബായി സേവനമനുഷ്ഠിക്കാന്‍ ആരംഭിച്ചു.മങ്കടയില്‍ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു അദ്ദേഹം.നാട്ടിലും ആയൂര്‍വേദ ചികിത്സകള്‍ ആരംഭിച്ചു.

കുഞ്ഞമ്മു സാഹിബിന്റെ കുടുബത്തില്‍ അദ്ദേഹം ഉള്‍പ്പെടെ പത്ത് അംഗങ്ങള്‍ ഉണ്ടായിരുന്നു. മുഹമ്മദ്, കുഞ്ഞഹമ്മദ്, അബ്ദുറഹിമാന്‍, അബൂബക്കര്‍ എന്ന കുഞ്ഞാവു,മറിയുമ്മ, സൈതാലി,കുഞ്ഞമ്മു, അസീസ്,പാത്തുമ്മ,ഹംസ എന്നിവരായിരുന്നു അവര്‍.ഇപ്പോള്‍ കുഞ്ഞമ്മു സാഹിബ് മാത്രമാണ് ജീവിച്ചിരിക്കുന്നത്.

ബാല്യം എല്ലാ മുസ്ലീം കുടംബങ്ങളിലേയും പോലെ തന്നെയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കി.കര്‍ക്കിടകം പ്രൈമറി സ്കൂളിലായിരുന്നു പഠനം.കൃഷിപണിയും കന്നുമേക്കലുമായിരുന്നു പിന്നീട്.അപ്പോഴും മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ ചുണ്ടില്‍ മൂളിയിരുന്നു. സഹേദരന്‍ അസീസ് മൗലവി പരന്ന വായനയിലും പഠനത്തിലും മുഴുകി ഉയരങ്ങള്‍ താണ്ടിയപ്പോള്‍ പഠിക്കാന്‍ കഴിയാതെ പോയതിന്റെ വേദന മനസ്സിലുണ്ടായിരുന്നതായി കുഞ്ഞമ്മു സാഹിബ് പറഞ്ഞു.അതുകൊണ്ടുതന്നെയായിരിക്കണം കൃഷിപണികളില്‍ നിന്നും മാറി സഹോദരന്റെ കച്ചവടത്തില്‍ സഹായിച്ചിരുന്ന കാലത്ത് ഒഴിവ് സമയങ്ങളില്‍ വലിയ താല്‍പര്യത്തോടെ പുസ്തകങ്ങള്‍ വായിക്കാനും മതഗ്രന്ഥങ്ങള്‍ പഠിക്കാനും സമയം കണ്ടത്താന്‍ പ്രേരകമായത്. ജമാഅത്ത് സാഹിത്യങ്ങള്‍ ആദ്യകാലവായനയില്‍ ഉള്‍പ്പെട്ടിരുന്നു. മൗദൂദി സാഹിബിന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നു.നെഹൃവിന്റെ ആത്മകഥ, .എം.എസ്, എകെ.ജി. അബ്ദുള്‍കലാം ആസാദ് തുടങ്ങി ഹുസ്നുല്‍ ജമാല്‍,ചങ്ങമ്പുഴയുടെ രമണന്‍,വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍,ഒട്ടുമിക്ക കവിതകളും നോവലുകളും വായിക്കാന്‍ കഴിഞ്ഞു.ടിഎന്‍ മൗലവി,കെ.എം.മൗലവി,അമാനി മൗലവി എന്നിവരെഴുതിയ കൃതികളും പിതാവിന്റെ കൈവശമുണ്ടായിരുന്ന അഷ്ടാംഗഹൃദയം ആയൂര്‍വേദ ഗ്രന്ഥവും അറബി മലയാളത്തിലെഴുതിയ കൃതികളും വായിച്ചെടുത്തു.

പാട്ടിന്റെ ലോകത്തോടായിരുന്നു എന്നും താല്‍പ്പര്യം. ഏതൊരുപാട്ടുകേട്ടാലുംഹൃദ്യസ്തമാക്കാനും ഒരാവര്‍ത്തികൂടികേള്‍ക്കാനും ഉള്ള മനസ്സ് ചെറുപ്പത്തില്‍ തന്നെ കൂടെയുണ്ടായിരുന്നു.രാഷ്ട്രീയഗാനങ്ങള്‍, കോല്‍ക്കളിപ്പാട്ടുകള്‍, കല്ല്യാണപ്പാട്ടുകള്‍ എന്നിവ സന്ദര്‍ഭള്‍ക്കനുസരിച്ച് തയ്യാറാക്കിയിരുന്നു.മുസ്ലീംലീഗ് പാര്‍ട്ടിയുടെ വേദികളില്‍ കുഞ്ഞമ്മു സാഹിബിന്റെ രാഷ്ട്രീയഗാനങ്ങള്‍ അദ്ദേഹത്തെ താരമാക്കിയിരുന്നു.പുതിയാപ്ല ഇറങ്ങുന്ന സമയത്ത് മത്സരപ്പാട്ടുകള്‍ പാടുമ്പോള്‍ കുഞ്ഞമ്മു സാഹിബിലെ കലാകാരനെ നാട്ടുക്കാര്‍ക്ക് കാണാമായിരുന്നു.കോല്‍ക്കളിപ്പാട്ടുകളില്‍ സ്വന്തമായ വരികള്‍ ചേര്‍ക്കുന്നതില്‍ അദ്ദേഹത്തിന്റെ മിടുക്ക് അപാരമായിരുന്നു.

1986വരെ തിരൂര്‍ക്കാട് കച്ചവടം ചെയ്തു.ഈ കാലത്താണ് തമിഴ്,ഹിന്ദി,ഇംഗ്ലീഷ് ഭാഷകള്‍ സ്വായത്തമാക്കിയത്.തമിഴിലെ ദിനപത്രം ദിനതന്തി കൃത്യമായി വായിച്ചിരുന്നു.ഹിന്ദി നന്നായി സംസാരിക്കാനും കഴിഞ്ഞിരുന്നു.മങ്കടയിലെ റവന്യൂ ഉദ്യോഗസ്ഥനായിരുന്ന കോയ അധികാരി ഒരു മാപ്പിളപ്പാട്ടു കര്‍ത്താവും കൂടിയായിരുന്നുവെന്ന് കുഞ്ഞമ്മു സാഹിബ്.

ഇപ്പോള്‍ കുടുബത്തോടൊപ്പം ചേരിയത്തുള്ള തയ്യില്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്നു.മക്കളില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന എം..റഹ് മാന്‍ പിതാവിന്റെ മാപ്പിളപ്പാട്ട് താല്‍പ്പര്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ആകാശവാണി കോഴിക്കോട് നിലയത്തിലെ മാപ്പിളപ്പാട്ട് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ എം..റഹ് മാന്‍ ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു.ഇപ്പോഴും ഇടക്കൊക്കെ ആകാശവാണിയില്‍ നിന്ന് തന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മാപ്പിളപ്പാട്ടിനെ കൈവിടാത്ത ഉപ്പയും മകനും മാപ്പിളപ്പാട്ടിന്റെ പഴയലോകതെത്തും.
​എം.എ.റഹ് മാന്‍


Thursday 26 September 2013

 മങ്കട പാലിയേറ്റീവ് കെയര്‍ അസോസിയേഷന്‍

മങ്കട പാലിയേറ്റീവ് ക്ലിനിക്കിനെ കുറിച്ച് വിശദമായ ഒരു പോസ്റ്റ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചറിയാന്‍ വിദേശത്തു നിന്നുപോലും മങ്കട ഓണ്‍ലൈനില്‍ അന്വേഷണം എത്തി.സന്തോഷം.നിങ്ങളുടെ സഹായങ്ങള്‍  ഓരോ സഹജീവിയ്ക്കം സാന്ത്വനമാക്കട്ടെ.ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഏതാനും ചിത്രങ്ങള്‍......
രോഗി പരിചരണം

രോഗി പരിചരണം

രോഗി പരിചരണം

രോഗി പരിചരണം

ക്നിനിക്കിനു ലഭിച്ച വാഹനത്തിന്റെ താക്കോല്‍ദാനം

സ്റ്റുഡന്റ് പോലീസിനുള്ള ക്ലാസ്സ്

ബോധവല്‍ക്കരണം





Wednesday 25 September 2013

documentory


മങ്കടയില്‍ നിന്നും ഒരു പുതിയ ഡോക്യുമെന്ററി

mankada football team


mankada football team

Monday 23 September 2013

മങ്കട ഉണ്ണീന്‍ മൗലവി ഒരു കാലഘട്ടത്തിന്റെ ആത്മീയ -സാമൂഹ്യ നേതൃത്വം


ഉണ്ണീന്‍ മൗലവി ഒരു കാലഘട്ടത്തിന്റെ ആത്മീയ -സാമൂഹ്യ നേതൃത്വം

അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മങ്കടയുടെ ആത്മീയ-സാമൂഹ്യ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്ന ഒരു മഹാനായിരുന്നു ശ്രീ.ഉണ്ണീന്‍ മൗലവി(1885-1963).കോയ അധികാരിയുടെ സമകാലീകനും സ്യാലനുമായിരുന്ന ഉണ്ണീന്‍ മൗലവി കേരളത്തില്‍ അറിയപ്പെടുന്ന പ്രമുഖ പണ്ഡിതനായിരുന്നു.ഇസ്ലാമിക പണ്ഡിത സഭയായ കേരളജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റും1922ല്‍ സ്ഥാപിക്കപ്പെട്ട മങ്കട ജുമാമസ്ജിദിന്റെ മഹല്‍ ഖാസിയുമായി മരിക്കുന്നതുവരെ തുടരുകയും ചെയ്ത അദ്ദേഹം യാതൊരു പ്രതിഫലവും പറ്റാതെ ബഹുമുഖപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.
ജാതിമത വ്യതാസമില്ലാതെ നിരാലംബര്‍ക്ക് അദ്ദേഹം താങ്ങും തണലുമായിരുന്നു.സ്വാതന്ത്രസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അടുത്ത സുഹൃത്തുക്കളില്‍പ്പെട്ടിരുന്നവരായിരുന്നു ഉണ്ണീന്‍ മൗലവിയും കോയ അധികാരിയും.1952ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു.ഒരു ബഹുഭാഷ പണ്ഡിതനും നല്ലൊരു വായനാ പ്രിയനുമായിരുന്നു മൗലവി.നവോത്ഥാന പ്രസ്ഥാനങ്ങളുടെ ജിഹ്വകളായിരുന്ന ഉമുല്‍ഖുറ,അല്‍മനാര്‍ എന്നീ അറബി പത്രങ്ങള്‍ക്ക് പുറമെ ഏതാനും ഉറുദു പത്രങ്ങളും ദിനമണി എന്ന തമിഴ് പത്രവും വരുത്തി വായിച്ചിരുന്നു.അറബിയില്‍ കവിതകള്‍ എഴുതാറുണ്ടായിരുന്നു.ജീവിതത്തിലുടനീളം ലാളിത്യം പുലര്‍ത്തിയിരുന്ന അദ്ദേഹം ദൂര സ്ഥലങ്ങളിലേക്കു പോലും കാല്‍നടയായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്.ഒരു പരിപൂര്‍ണ്ണ ഖദര്‍ ധാരിയായിരുന്നു മൗലവി.
"എത്രനാള്‍ കഴിഞ്ഞാലും കാണുവാനാശിക്കേണ്ട
ഇത്തരമൊരാളെ നീ മങ്കടേ ;ഇനി മേലില്‍"
(മൗലവി മുഹമ്മദ് ഫലക്കി)

പിന്‍തലമുറക്ക് പഠിക്കാനും പകര്‍ത്താനും ഒട്ടേറെ മാതൃകകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയാണ് മങ്കട പി.ഉണ്ണീന്‍ മൗലവി കടന്നുപോയത്.1963ല്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ മുഹമ്മദ് ഫലക്കി മൗലവി എഴുതിയ അറബികാവ്യത്തിലെ വരികളാണ് മേല്‍ ഉദ്ധരിച്ചത്.പ്രഗത്ഭനായ മത പണ്ഡിതനും അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തിളക്കമാര്‍ന്ന സാന്നിധ്യവുമായിരുന്ന ഉണ്ണീന്‍ മൗലവിയുടെ ചരിത്രം ഓര്‍മകളില്‍ നിന്നും പങ്കു വെയ്കുകയാണ് പൗത്രന്‍മാരായ പി.റഹ്മത്തുള്ള മാസ്റ്ററും അബ്ദു റഹീം മാസ്റ്ററും.ഉണ്ണീന്‍ മൗലവിയുടെ മൂത്ത മകന്‍ മുഹമ്മദ് മാസ്റ്ററുടെ മക്കളാണ് ഇരുവരും.

1885ലാണ് ഉണ്ണീന്‍ മൗലവിയുടെ ജനനം.പരിയംതടത്തില്‍ കഞ്ഞായുവിന്റെയും പുന്നക്കാട്കുഴി മമ്മാത്തുമ്മയുടെയും മകനായി ഉണ്ണീന്‍ മൗലവി പിറന്നു.തോട്ടതൊടിക സൈതാലി മൊല്ലയുടെ കീഴിലായിരുന്നു പ്രഥമിക മതപഠനം.രണ്ടു പതിറ്റാണ്ടോളം മങ്കട,കൂട്ടില്‍,അരിപ്ര, ചെമ്മങ്കടവ്,മുള്ള്യകുര്‍ശി, മലപ്പുറം, വെട്ടത്തൂര്‍, കട്ടിലശ്ശേരി എന്നിവിടങ്ങളിലെ പള്ളികളിലായി അദ്ദേഹം വിദ്യ അഭ്യസിച്ചു.സ്വന്തം ചെലവിലാണ് അദ്ദേഹം തന്റെ മതപഠനം നിര്‍വ്വഹിച്ചത്.വില കൊടുത്താല്‍ കിട്ടാവുന്ന മതഗ്രന്ഥങ്ങള്‍ അദ്ദേഹം സ്വന്തമാക്കി.എന്തുകേട്ടാലും മനപ്പാഠമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യകം എടുത്തു പറയേണ്ടതാണ്.വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കിയിരുന്നു അദ്ദേഹം.ഖുര്‍ആന്‍,ഹദീസ് .കര്‍മ്മശാസ്ത്രം എന്നിവയില്‍ അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നുഉണ്ണീന്‍ മൗലവി.

കിതാബുകള്‍ നോക്കാതെ തന്നെ ആവശ്യമായ വിവരങ്ങളും പരിഹാരങ്ങളും നല്കുന്ന ഉണ്ണീന്‍ മൗലവി യുടെ പ്രകൃതം അന്നത്തെ ആളുകളില്‍ വലിയ കൗതുകവും ആദരവുമാണുണ്ടാക്കിയിരുന്നത് ചേകന്നൂര്‍ മൗലവി എടവണ്ണ ജാമിഅ:നദ് വിയ്യയില്‍ അധ്യാപനായിരുന്ന കാലത്ത് ഒരിക്കല്‍ ഒരു സംശയ നിവാരണത്തിനായി ഉണ്ണീന്‍ മൗലവിയെ തേടി മങ്കടയിലെത്തി.കൂടെ ഒരു ശിഷ്യനുമുണ്ടായിരുന്നു.അങ്ങാടിയില്‍ വെച്ചാണവര്‍ ഉണ്ണീന്‍ മൗലവിയെ കാണുന്നത്.ചേകന്നൂര്‍ മൗലവി തന്റെ ആഗമനോദ്ദേശ്യം ഉണ്ണീന്‍ മൗലവിയെ ധരിപ്പിച്ചു.ഉടന്‍തന്നെ റോഡിന്റെ ഓരത്തേക്ക് മാറിനിന്ന് ആ വിഷയം ഇന്ന കിത്താബില്‍ ഇത്രാമത്തെ പേജില്‍ വിവരിക്കുന്നുണ്ടെന്ന്പറഞ്ഞ് അദ്ദേഹം ആ വരികൂടി ഉദ്ധരിച്ചു.അതുകേട്ട് ചേകന്നൂര്‍ മൗലവി അങ്ങേയറ്റം അത്ഭുതപ്പെട്ടു.

വാദപ്രതിവാദങ്ങളിലും തര്‍ക്കങ്ങളിലും അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നില്ല.മതവിധിക്കായി മാത്രമല്ല മറ്റു പല പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയും നിരവധിയാളുകള്‍ മൗലവിയെ തേടി എത്താറുണ്ടായിരുന്നു.ജാതിമത വ്യത്യാസമില്ലാതെ അത്തരത്തില്‍ മൗലവിയെതേടി വന്നവരൊക്കെ തികഞ്ഞ സംതൃപതിയോടെയാണ് തിരിച്ചുപോയിരുന്നത്.സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിച്ചിരുന്നു.തനിക്ക് പൈതൃകമായി ലഭിച്ച സമ്പത്തിന്റെ നല്ലൊരു ഭാഗവും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിച്ചത്.ഒടുവില്‍ ജീവിതാന്ത്യത്തില്‍ ദാരിദ്രത്തിലായപ്പോഴും മറ്റുള്ളവരുടെ പ്രയാസങ്ങളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്.
എപ്പോഴും വിനയത്തില്‍ പൊതിഞ്ഞ പുഞ്ചിരിയുമായണ് എല്ലാവരെയും അഭിമുഖീകരിച്ചത്.ചീത്ത വാക്കുകളോ,പരുഷമായ പെരുമാറ്റമോ രൂക്ഷമായ പ്രതികരണമോ മൗലവിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.ജാതിമതകക്ഷിഭേദമന്യേ ചെറിയവരെയും വലിയവരെയും അദ്ദേഹം ആദരിച്ചു.മാതാ പിതാക്കളുടെ ലാളനയേറ്റ് വളരാന്‍ ഭാഗ്യം ലഭിക്കാത്തവരും പില്‍ക്കാലത്ത് വഴിതെറ്റാന്‍ സാധ്യതയുള്ളവരെയും പ്രത്യേകം കണ്ടെത്തി തിരൂരങ്ങാടി യത്തീംഖാനയിലേക്ക് അയച്ച് നാടിനും സമൂഹത്തിനും മുതല്‍ക്കൂട്ടായ ഉത്തമ പൗരന്‍മാരാക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.അവരില്‍ പലരും തിരൂരങ്ങാടിയില്‍ നിന്നുതന്നെ അധ്യാപക പരിശീലനവും കഴിഞ്ഞാണ് മങ്കടയിലെത്തിയത്.ഉണ്ണീന്‍ മൗലവിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ അവസ്ഥയില്‍ എത്തില്ലായിരുന്നുവെന്ന്കെ.എന്‍.എം മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച മങ്കട അബ്ദുല്‍ അസീസ് മൗലവി പറഞ്ഞതായി രേഖപ്പെടുത്തീട്ടുണ്ട്.മദീനത്തുല്‍ ഉലൂം,റൗളത്തുല്‍ ഉലൂം അറബികോളേജുകളുമായി ഉറ്റം ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം
റൗളത്തുല്‍ ഉലൂം ആദ്യം ആനക്കയത്തും പിന്നീട് മഞ്ചേരിയിലും തുടര്‍ന്ന് ഫറോക്കിലേക്കും മാറ്റുന്ന അവസരങ്ങളില്‍ അബുസ്സബാഹ് മൗലവിയുടെ വലം കയ്യായി പ്രവര്‍ത്തിച്ചു.

വിശുദ്ധപ്രമാണങ്ങളുടെ വെളിച്ചത്തില്‍ പ്രബോധനവീഥിയിലിറങ്ങിയ ഉണ്ണീന്‍ മൗലവി മുസ്ലീം നവോത്ഥാന സംരംഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു.കേരള മുസ്ലീം ഐക്യസംഘം,കേരള ജംയ്യത്തുല്‍ ഉലമ,കേരള നദ് വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനകള്‍ രൂപീകരിച്ചപ്പോള്‍ അവയുടെ മുന്‍നിരയിലുണ്ടായിരുന്നു. കേരള ജംയ്യത്തുല്‍ ഉലമയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിട്ടുണ്ട്.വക്കം മൗലവി,കെ.എം മൗലവി ,കട്ടിലശ്ശേരി മുഹമ്മദ് മൗലവി എന്നിവരുമായി അടുത്ത ബന്ധംപുലര്‍ത്തിയിരുന്നു.നാടിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.സ്ത്രീ വിദ്യാഭ്യാസത്തിനായി ഏറെ പ്രചാരണം നടത്തി.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു.എല്ലാവരുടെയും ക്ഷണം നിരസിച്ച് നാട്ടില്‍തന്നെ തന്റെ കര്‍മ്മ മണ്ഡലം സജീവമാക്കി.മങ്കടയും പരിസരവും ഉല്‍പതിഷ്ണുക്കളുടെ നാടായി അറിയപ്പെട്ടത് മൗലവിയുടെ ഈ നിലപാടിലൂടെയാണ്.

ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഉണ്ണീന്‍ മൗലവി രാഷ്ടീയത്തില്‍ പ്രവേശിച്ചത്.അന്നത്തെ ദേശീയ നേതാക്കളായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്,.മൊയ്തു മൗലവി,കെ.കേളപ്പന്‍,എം.പി ഗോവിന്ദമേനോന്‍ മുതലായവരുമായി അടുത്ത ബന്ധംപുലര്‍ത്തിയിരുന്നു.കെ.പി.സി.സി മെമ്പറായിരുന്നു.മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിലേക്കും താലൂക്ക് ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഡിസ്ട്രിക്ക് ബോര്‍ഡ് മെമ്പറായിരുന്ന കാലത്ത് ഒരുപാട് വിദ്യാലങ്ങള്‍ക്ക് തുടക്കം കുറിച്ചു.അന്ന് സ്കൂളുകളെല്ലാം ബോര്‍ഡിന്റെ കീഴിലായിരുന്നു.മങ്കടയില്‍ ആദ്യമായി സ്ഥാപിച്ച മദ്രസ്സക്ക് മുഫീദുല്‍ ഉലൂം എന്ന പേര് നല്‍കിയത് അദ്ദേഹമാണ്.സഹോദരീ ഭര്‍ത്താവായ കേരളാം തൊടി കോയ അധികാരിയും ആലങ്ങാടന്‍ അയമുസാഹിബും ഉണ്ണീന്‍ മൗലവിയുടെ സഹായത്തിനുണ്ടായിരുന്നു.മങ്കട മഹല്‍ ഖാദിയായിരുന്നു ഉണ്ണീന്‍ മൗലവി.

സ്വന്തമായി ചെയ്യാവുന്ന കാര്യങ്ങള്‍ക്കായി ഒരിക്കലും മറ്റുള്ളവരെ കാത്തു നില്‍ക്കുന്ന പ്രകൃതമായിരുന്നില്ല മൗലവിക്ക്.അങ്ങാടിയില്‍ നിന്നും തലചുമടായി സാധനങ്ങള്‍ ഏറ്റികൊണ്ടുപോയിരുന്ന മൗലവിയുടെ സ്വഭാവം മറ്റുള്ളവര്‍ക്ക് മാതൃകായായിരുന്നു.രോഗശയ്യയിലും തന്റെ വായനയും പഠനവും സന്ദര്‍ശകരുമായി ചര്‍ച്ചകളും നടത്തിയിരുന്ന അദ്ദേഹം മതസാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസമേഖലകളില്‍ ചരിത്രത്തില്‍ മായ്ക്കപ്പെടാനാവാത്തവിധം ഒരു പുരുഷായുസ്സ് ജീവിച്ച് തീര്‍ത്ത് തന്റെ എഴുപത്തിയെട്ടാം വയസ്സില്‍ 1963ല്‍ ഈ ലോകത്തോട് വിടപറഞ്ഞു.

ഉണ്ണീന്‍ മൗലവിയുടെ കൈപ്പടയിലെഴുതിയ ഖുര്‍ആന്‍ പതിപ്പ് ഇതെഴുതുന്ന ഘട്ടത്തില്‍ ലഭ്യമായതായി പൗത്രന്‍ റഹ്മത്തുള്ള മാസ്റ്റര്‍ പറഞ്ഞു.ചിത്രവും വാര്‍ത്തയും ഇതോടൊപ്പം ചേര്‍ക്കുന്നു.


ഖുര്‍ആന്‍ ക്കൈയെഴുത്ത് പ്രതി ഉണ്ണീന്‍ മൗലവി തയ്യാറാക്കിയത്


 
ഖുര്‍ആന്‍ ക്കൈയെഴുത്ത് പ്രതിയുടെ പുറംചട്ട

ഉണ്ണീന്‍ മൗലവിയുടെയും കോയ അധികാരിയുടെയും ഓര്‍മ്മക്കായി  ആ പ്രദേശത്തിന് നാട്ടുക്കാര്‍  യു.കെ നഗര്‍ എന്നപേര് നല്‍കി


റഫറന്‍സ്:

1.ഇസ്ലാഹി നായകന്‍മാര്‍,സ്മൃതിചിത്രങ്ങള്‍.
2.മങ്കട യത്തീംഖാന സൂവനീര്‍.
3.അഭിമുഖങ്ങള്‍

Sunday 22 September 2013

കോയ അധികാരി(1885-1960)


കോയ അധികാരി(1885-1960)

 
മങ്കടയുടെ ചരിത്രത്തില്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിച്ചിരുന്ന കോയ അധികാരി എന്ന ജുഡീഷ്യല്‍ അധികാരമുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥന്റെ ചരിത്രം തേടി ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മകള്‍ ആയിശക്കുട്ടി ഉമ്മയെയും പരേതയായ മകള്‍ മറിയുമ്മയുടെ മകന്‍ മണക്കാട് വാക്കത്തൊടി മുഹമ്മദലി മാസ്റ്ററെയും കാണുന്നതിനായി ഓണകാല അവധിയില്‍ ഒരുദിവസം ഉപയോഗപ്പെടുത്തി.

മങ്കടകോവിലകത്തിന്റെ ഭരണ നീതി ന്യായ വ്യവസ്ഥകളുടെ കൈകാര്യ കര്‍ത്താവായിരുന്നുകേരളാംത്തൊടി കോയ എന്ന കോയ അധികാരി. പ്രധാനപ്പെട്ട അ‍ഞ്ച് പദവികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അധികാരി, മുന്‍സിഫ്, ഗ്രാമമജിസ്ട്രേറ്റ്, ജനന-മരണ രജിസ്ട്രാര്‍,പെനങ്ങുകീപ്പര്‍ എന്നീസ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചിരുന്നു.ഒരുരൂപവരെ പിഴചുമത്താനും ഇരുപത്തിനാലു മണിക്കൂര്‍ വരെ തടവിലിടാനും ഇദ്ദേഹത്തിന് അധികാരം ഉണ്ടായിരുന്നു.1885ല്‍ ജനിച്ച് 1960ജനുവരി 9ന് മരിക്കുന്നതുവരെയുള്ള കാലയളവില്‍ മങ്കടയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരിടം അദ്ദേഹത്തിനുണ്ടായിരുന്നു.
1921ലെ മലബാര്‍ ലഹളയുടെ കാലത്ത് മങ്കട പ്രദേശത്തെയും കോവിലകത്തെയും ലഹളക്കാരില്‍നിന്നും കാത്തുരക്ഷിച്ചതും പ്രദേശത്ത് മതസൗഹാര്‍ദ്ധ അന്തരീക്ഷം നിലനിര്‍ത്തിയതിലും കോയ അധികാരിയുടെ പങ്ക് വളരെ വലുതായിരുന്നു.ഇതില്‍ അദ്ദേഹത്തിന്റെ അളിയനും പണ്ഡിതനുമായിരുന്ന ഉണ്ണീന്‍ മൗലവിയുടെ സഹായവും ലഭിച്ചു.സ്വാതന്ത്രസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ സുഹൃത്തുകളായിരുന്നു കോയഅധികാരിയും സ്യാലന്‍ ഉണ്ണീന്‍ മൗലവിയും.

ബ്രിട്ടീഷുഭരണത്തിലാണെങ്കിലും രാജാധികാരവും കോവിലകങ്ങളും അധികാര കേന്ദ്രങ്ങളായിരുന്ന കാലഘട്ടത്തില്‍ മുസ്ലീം സമുദായത്തില്‍ നിന്നും നേതൃതലത്തിലേക്കു ഉയര്‍ന്നു വന്ന ഒരാളായിരുന്നു കോയ അധികാരി.റവന്യൂ ഉദ്യോഗസ്ഥായിരുന്ന കോയഅധികാരിക്ക് നികുതി പിരിക്കുന്നതിനായി മങ്കട മേലെ അങ്ങാടിയില്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.കേവലം ഒരു ഓഫീസ് മാത്രമായിരുന്നില്ല അത് ദിവസം മുഴുവന്‍ മങ്കടയു‍മായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു കേന്ദ്രവുംകൂടിയായിരുന്നു അത്.മുസ്ലീം ഐക്യസംഘം പ്രസിഡന്റ്,മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.കോയ അധികാരി ഖദര്‍ധാരിയായിരുന്നു.

മങ്കടയുടെ സാമൂഹ്യജീവിതത്തില്‍ കോയ അധികാരിക്കുണ്ടായിരുന്ന സ്ഥാനം മനസ്സിലാക്കാന്‍ 1921കാലഘട്ടത്തിലെ ഒരു സംഭവം ധാരാളമാണ്.മാപ്പിളകലാപം ഏറനാട്ടിലും വള്ളുവനാട്ടിലും വ്യാപിച്ചുകൊണ്ടിരുന്നകാലം കലാപകാരികള്‍ ആനക്കയംപുഴയുടെ അപ്പുറം എത്തിനില്‍ക്കുന്നു.അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു.കോവിലകത്തിനു കാവല്‍ നിന്നിരുന്ന മാപ്പിളമാര്‍ക്ക് ദൂരെയുള്ള പള്ളിയില്‍ പോകണം.കോവിലകത്തുള്ളവര്‍ക്ക് ആകെ ഭയം.അവസാനം കോയ അധികാരിയുടെയും ഉണ്ണീന്‍ മൗലവിയുടെയും സന്ദേശം ഖിലാഫത്ത് നേതാക്കളിലെത്തുകയും ആനക്കയത്തിനിപ്പുറം ലഹള വ്യാപികാതെ മങ്കട കോവിലകം രക്ഷപ്പെടുകയും ഉപകാര സ്മരണക്കായി മങ്കടയില്‍ പള്ളി നിര്‍മ്മിക്കാനായി ആയിരം രൂപയും ആവശ്യമായ മരവും കോവിലകം നല്കിയതും ഒരു നേതാവിന്റെ നേതൃപാടവമായിരുന്നു.
മങ്കട കോവലകവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു മുസ്ലീം നേതാവായിരുന്നു കോയ അധികാരി.മങ്കടയിലെ ഈ കാലഘട്ടത്തിലെ മുസ്ലീം നേതൃത്വം മൂന്ന് വ്യക്തികളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്.ഉണ്ണീന്‍ മൗലവി,കോയ അധികാരി,ആലങ്ങാടന്‍ അയമു സാഹിബ് എന്നിവരായിരുന്നു അവര്‍.
ഉല്‍പതിഷ്ണു മൗലവിമാരില്‍ അദ്ദേഹത്തിന്റെ ആതിഥ്യത്തിന്റെ ഊഷ്മള
ത അനുഭവിക്കാത്തവര്‍ അധികമുണ്ടാവില്ല.വള്ളുവനാട് താലൂക്ക് ബോര്‍ഡ് അംഗമായിരുന്ന കോയഅധികാരി അന്നുതന്നെ ഒരു വലിയ വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു. മലപ്പുറം മുസ്ലീം ഹൈസ്ക്കൂള്‍ 1936ല്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കണ്ണൂര്‍ അറക്കല്‍ അലിരാജയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സമിതിയില്‍ അദ്ദേഹം അംഗമായിരുന്നു.മങ്കടയു‍ടെ സമീപ പ്രദേശങ്ങളായ കൂട്ടില്‍,കടന്നമണ്ണ,അരിപ്ര,കൂട്ടില്‍ എന്നിവിടങ്ങളില്‍ നവോത്ഥാനത്തിന്റെ സന്ദേശം ദീപ്തമായത് അധികാരിയുടെയും മൗലവിയുടെയും സ്വാധീനം കൊണ്ടാണ്.
കോയഅധികാരി നല്ലൊരു കവിയും അതോടൊപ്പം ആശ്രിതവല്‍സനുമായിരുന്നു എന്നതിനു തെളിവായി കുഞ്ഞമ്മു സാഹിബിന്റെ ഓര്‍മ്മയുടെ ചെപ്പ് തുറന്നപ്പോള്‍ ലഭ്യമായ വരികള്‍.
മന്തേടത്ത് മമ്മദ് സാഹിബ് പുത്യാപ്ല പോയപ്പോള്‍ കോയഅധികാരി രചിച്ച ഏതാനും വരികള്‍


പുരി മങ്കട മന്തേട മതെന്ന
മാന്യതറവാട്ടില്‍ പിറന്ന
ശ്രീമാന്‍ അയമുസാഹിബിന്റെ ഒന്നാം...
ശ്രേയസ്കരനാം മമ്മദ് മാന്യര്‍-
കേസരി വരനെ..........


കുടുംബ പാശ്ചതലം:

കോയ അധികാരിയുടെ ഭാര്യ പരിയംത്തടത്തില്‍ ഇത്തീരുമ്മ.ഭാര്യ സഹോദരനായിരുന്നു ഉണ്ണീന്‍ മൗലവി.ആറ് പെണ്‍മക്കളായിരുന്നു. കദിയുമ്മ, ഉണ്ണിപ്പാത്തു, പാത്തുമ്മ,ആയിശക്കുട്ടി (ഇപ്പോഴും ജിവിച്ചിരിക്കുന്നു)മറിയുമ്മ,ബിയ്യ എന്ന റുഖിയ്യ.
ജീവിച്ചിരിക്കുന്ന മകള്‍ ആയിശക്കുട്ടി
അഞ്ചാമത്തെ മകളായ മറയുമ്മയുടെയും മണക്കാട് വാക്കത്തൊടി മൊയ്തുവിന്റെയും മകനായ മുഹമ്മദലി മാസ്റ്ററാണ് ഇപ്പോള്‍ തറവാട്ടു വീട്ടില്‍ താമസിക്കുന്നത്.200വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ വീടിന്റെ ഓട് മേഞ്ഞത് 115 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.വീടിനു സമീപത്തായിതന്നെ നികുതി പിരിവും കാര്യങ്ങളുമായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കെട്ടിടമുണ്ട്.
നികുതി പിരിവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസ്
മകള്‍ മറിയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത്

അമേരിക്കന്‍ പ്രസിഡന്റ് റൂസ് വെല്‍റ്റിന്റെ മരണം അറബി മലയാളം ലിപിയില്‍ രേഖപ്പെടുത്തിയിരിക്കു്ന്നു

ഒപ്പ്

Thursday 12 September 2013

ഓണാശംസകള്‍

പ്രിയ വായനക്കാരെ

മങ്കടഓണ്‍ലൈന്‍ ആരംഭിച്ച ശേഷം ആദ്യ ഓണകാലമാണ്.സ്കൂളുകള്‍ ഇന്നടക്കുന്നു.ഒരു അധ്യാപകന്‍ എന്ന നിലയില്‍ കുറച്ചു ദിവസത്തേക്ക് വ്യക്തിപരമായി ഞാനും അവധിയിലാണ്.പക്ഷേ എന്റെ അവധിക്കാലം നമ്മുടെ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനാണ്.മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട  രേഖകള്‍ കണ്ടെത്തേണ്ടതുണ്ട്.അതിനുള്ള ദിവസങ്ങളാണ്  എന്റെ മുമ്പിലുള്ള ഈ അവധി ദിനങ്ങള്‍.വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ 9447354397 എന്ന നമ്പറിലോ mankadablog@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയച്ചുതന്നാല്‍ മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും നമ്മുക്ക് ഭാവിതലമുറക്കായി സൂക്ഷിക്കാം.​എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട്,പുതിയ വിഭവങ്ങളുമായി  നിങ്ങളുടെ മുന്നില്‍ ഞാന്‍ വരും.  
                                                           ഇഖ്ബാല്‍ മങ്കട
 

Tuesday 10 September 2013

ഓണത്തെ വരവേല്‍ക്കാന്‍ ഇത്തവണ മങ്കടക്കാര്‍ക്ക് ഉത്സവ ഗാനങ്ങള്‍


ഓണത്തെ വരവേല്‍ക്കാന്‍ ഇത്തവണ മങ്കടക്കാര്‍ക്ക് ഉത്സവ ഗാനങ്ങള്‍

ദാമോദരന്‍ മാസ്റ്ററുടെ മാസ്മരിക സംഗീതവും സംഗീതലോകത്തേക്കു കടന്നുവന്ന ഡോക്ടര്‍ എം.ജി സിജിന്റെ വരികളും മങ്കടക്കാര്‍ക്ക് അനുഭൂതിയുടെ പുതിയലോകം തുറന്നു കൊടുക്കുന്നു."സമ്മോഹനം "എന്ന ടൈറ്റിലില്‍ പുറത്തിറക്കിയ ഓഡിയോ സി.ഡിയില്‍ ഒമ്പതു പാട്ടുകളുണ്ട്.സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ മങ്കടയിലെ ഒരു തലമുറയുടെ അധ്യാപകനുമായ ശ്രീ.ഹംസമാസ്റ്ററാണ് സി.ഡി പ്രകാശനം നിര്‍വ്വഹിച്ചത്. പൂവിരിയ്ക്കും, പെയ്തൊഴി‍ഞ്ഞ, ചെമ്പരത്തിക്കൊരു, ചിങ്ങനിലാവെ, ആനന്ദഭൈരവി, ആവണിചിമിഴിലെ,തേക്കിലകുമ്പിളുമായി,ഉത്രാടരാത്രിയില്‍ തുടങ്ങി ഗാനങ്ങളാണ് സി.ഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ.എം.ജി.സിജിന്‍,ശ്യമ,വിന്നി,ദാമോദരന്‍ മാസ്റ്റര്‍,സന്തോഷ്,ടി.കെ ചന്ദ്രശേഖരന്‍,ജിതേഷ് നാരായണന്‍,ദിനേശ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.രചനകള്‍ ഡോ.എം.ജി.സിജിന്‍,കെ.വി.ശബരിമണി,ഡോ.ഹരിദാസ്.സി.വന്നേരി എന്നിവരാണ്.എം.ജി ഓഡിയോസ് പുറത്തിരക്കുന്ന സമ്മോഹനത്തിന്റെ സംഗീത സംവിധാനം മങ്കടയുടെ അനുഗ്രഹീത കലാകാരന്‍ ശ്രീ.ദാമോദരന്‍ മാസ്റ്ററാണ്.

Sunday 8 September 2013

നാടിന്റെ യുവശാസ്ത്രജ്ഞന്‍-ശിഹാബ് കുന്നത്ത്

നാടിന്റെ  യുവശാസ്ത്രജ്ഞന്‍
ശിഹാബ് കുന്നത്ത്
മങ്കട ചേരിയം കുന്നത്ത് മെയ്തിയുടെയും സൈനബയുടെയും മകനായ ശിഹാബ്  പഠനത്തിന്റെയും അംഗീകാരത്തിന്റെയും നിറവിലാണ്.ഈ പ്രതിഭക്ക്  മങ്കട ബ്ലോഗിന്റെ  അഭിനന്ദനങ്ങള്‍.2013 ജൂണില്‍  International Journal of Innovative Research in Science, Engineering and Technology(IJIRSET ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ശാസ്ത്രലോകത്ത് ശിഹാബിന്റെ കയ്യൊപ്പ് ചാര്‍ത്തി.



"A finite volume method for 3D unsteady fluid flow analysis using Biconjugate gradient stabilized solver", International Journal of Innovative Research in Science, Engineering and Technology(IJIRSET), Volume 2 Issue 6 June 2013, pp. 2425-2439. 


Profile
Name:                      Shihabudheen Kunnath

Office  Address                       
                               Asst. Professor                           
                               Eranad Knowledge City Technical Campus
                               Cherukulam
                               Manjeri                              

                               Malappuram (DT), Kerala, India
                     
Permanent Address:
                               Kunnath House
                               Cheriyam
                               P.O Koottil - 679 324
Mankada
                               Malappuram (DT), Kerala, India

Educational Background:
  1. M.Tech in Mechanical Engineering (Thermal Systems)
     from MES College of Engineering, Kuttippuram 
    (under University of Calicut).
  2. B.Tech in Mechanical Engineering from
     Govt. College of Engineering, Kannur 
    (under University of Calicut).        
  3. Pre-Degree in Second Group from Farook College, Feroke,
     Calicut; with additional Mathematics from 
     Science Institute Manjeri.
  4. SSLC  from  Government High School Mankada.
  5. LP and UP – GMUP School, Mankada.
Achievements    
  1. Kalathil Ayamu Haji Memorial Educational
     Award, Best student in School.
  2. MES Educational Award.
  3. Mankada Panchayath Educational Award.
  4. School second rank in SSLC.
  5. First prize for Mappilappattu in Mankada
     Sub-district school youth festival.
  6. Best Actor in School youth festival.
  7. First prize for Drama in School youth festival.
  8. First prize for English Elocution in state level MSM Sargamela.
  9. Prizes for inter school quiz competitions.
Publications
  1. Shihabudheen Kunnath, "A finite volume method for
     3D unsteady fluid flow analysis using
     Biconjugate gradient stabilized solver",
     International Journal of Innovative Research in Science, 
     Engineering and Technology(IJIRSET), 
    Volume 2 Issue 6 June 2013, pp. 2425-2439. 

Experience
  1. Working as Assistant Professor in Department 
    of Mechanical Engineering , EKC Technical Campus,
     Manjeri, Since June 2013.
  2. Worked as Project Engineer, Mechanical in
     Al Moherbie Clearance and Transport Est.,
     Al Moherbie International Freight Est. Abu Dhabi, UAE.
  3. Worked as Sales Engineer, Mechanical in 
    Alatas Biglift Co. Jeddah, KSA and Jubail, KSA.
  4. Worked as Mechanical Engineer in Issa Binladin
     Co., Jeddah, KSA.
  5. Worked as Mechanical Engineer in Civil and
     Electrical Project Contracting Co., Jeddah, KSA.
  6. Worked as Lecturer in Physics in ICHSS 
    Santhapuram, GGHSS Vengara, Fazfari 
    HSS Padinhatumuri, GHSS Mankada, GVHSS Mankada.


Other Details
Date of Birth :       02-10-1978

 Martial Status:      Married

Name of Father :   Moidy. K

Name of Mother:   Sainaba. CT

Languages Known: English, Hindi, Malayalam, Arabic