flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday 19 October 2014

old students 1963 batch


അമ്പതുവര്‍ഷത്തെ ഇടവേളയ്ക്കു്ശേഷം ഒത്തുച്ചേരലിന്റെ നിര്‍വൃതിയില്‍ പഴയ പത്താംക്ലാസുകാര്‍
 

 
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഇന്നൊരുപുതുവാര്‍ത്തയല്ല.ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ് മേറ്റ് എന്ന സിനിമയ്ക്ക് ശേഷം മലയാളികള്‍ ഏറെ ഏറ്റെടുത്ത ഒരു സംഭവമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍.എന്നാല്‍ ഇന്ന് മങ്കടയില്‍ ഒത്തുച്ചേര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പ്രായംകൊണ്ട് കാലത്തെ പിന്നിലാക്കി യവരാണ്.മങ്കട ഗവ:ഹൈസ്ക്കൂളിലെ അഞ്ചാമത്തെ എസ്.എസ്.എല്‍.സി ബാച്ചും 1963-64കാലത്തെ പതിനഞ്ചാം വയസുക്കാരുമായ നാല്പതിലധികംപൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇന്നു സംഗമത്തിനെത്തിയിട്ടുള്ളത്.ഒപ്പം അവരെ പഠിപ്പിച്ച അഞ്ച് അധ്യാപകരെയും വേദിയിലെത്തിക്കാനായി.അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും പരിചയങ്ങള്‍ പുതുക്കാനും തങ്ങളോപ്പംചേരാനാവാതെ കാലയവനികയിലേക്ക് പോയവര്‍ക്ക് അനുശോചനം രേഖപ്പെടുത്താനും അവര്‍ അവസരങ്ങള്‍ കണ്ടെത്തി.മങ്കട എല്‍.പി.സ്കൂളിന്റെ എസ്.എം.സി കമ്മിറ്റിക്കായി എത്തിയ ശ്രീ.ഉമ്മര്‍തയ്യില്‍ (ഞങ്ങള്‍ ഉമ്മറാക്ക എന്നുവിളിയ്ക്കും)നിന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തെ കുറിച്ചറിഞ്ഞത് .അപ്പോള്‍തന്നെ നാളെ ഞാനുംകൂടിവരുന്നതില്‍ എന്തെങ്കിലും വിഷമമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇതിന്റെ സംഘാടകരിലൊരാളായ അദ്ദേഹം സന്തോഷത്തോടെ ക്ഷണിക്കുകയാണ് ചെയ്തത്.അങ്ങിനെയാണ് ഒക്ടോബര്‍ 19 ഞായര്‍ രാവിലെ പത്തുമണിക്ക് മങ്കട ജി.എല്‍.പി സ്കൂളിലെത്തിയത്.


 പ്രാര്‍ത്ഥനയോടെ ആരംഭിച്ച കൂട്ടായ്മക്ക് ശ്രീ.ദിവാകരന്‍ സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് ശ്രീ.ഉമ്മര്‍തയ്യില്‍ അധ്യക്ഷ പ്രസംഗം നടത്തി.തങ്ങളുടെ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.പിന്നീട് അധ്യാപകരുടെ അനുഭവങ്ങളാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്.ഇപ്പോള്‍ പെരിന്തല്‍മണ്ണയില്‍ താമസിക്കുന്ന ശ്രീ.അബ്ദുല്‍ റസാക്ക് മാസ്റ്റര്‍ പി..ടി അധ്യാപകനായിരുന്നു.ക്ലാസില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ നര്‍മ്മത്തോടെയാണ് സാര്‍ അവതരിപ്പിച്ചത്.തുടര്‍ന്ന് മലയാളം അധ്യാപകനായിരുന്ന ശ്രീ.പൊതുവാള്‍ മാസ്റ്ററാണ് സംസാരിച്ചത്.അദ്ദേഹം തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലകുടയില്‍ നിന്നാണ് ഈ സംഗമത്തിനായി എത്തിയത്.മങ്കടഹൈസ്ക്കൂളിലേക്ക് എത്തിയതും അതിനുമുമ്പ് രാമനാട്ടുക്കരയിലെ ആശ്രമം സ്കൂളില്‍ കുഞ്ഞുണ്ണി മാഷോടൊത്തു പ്രവര്‍ത്തിച്ച അനുഭവങ്ങളും മങ്കട ഹൈസ്ക്കൂളിലെ ഒരധ്യാപകന്‍ എന്ന നിലയില്‍ അനുഭവപ്പെട്ടതും എല്ലാ അല്പം വിശദമായിതന്നെ പഴയകുട്ടികളുമായി പങ്കുവെച്ചു.നിലവില്‍ നാട്ടില്‍ ഒരു മലയാളം അധ്യാപകന്റെ സേവനം കാവ്യകേളി എന്ന കലാരൂപത്തിനായി നീക്കിവെച്ചതും വി.കെ ശ്രീരാമന്റെ വേറിട്ടൊരാള്‍ എന്ന ചാനല്‍ പരിപാടിയിലൂടെ സമൂഹത്തിന്റെ മുന്നിലേക്കെത്തിയതും വായനാശാലപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നതുമെല്ലാം ഇപ്പോഴും സംതൃപ്തമായ ഒരു ജീവിതം തനിക്ക്പ്രധാനം ചെയ്യുന്നു എന്നാതാണ് തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം നല്കിയ ഉപദേശം.പിന്നീട് കദീജ ടീച്ചറും കമലാവതി ടീച്ചറും കല്ല്യാണികുട്ടി ടീച്ചറും സംസാരിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ അയവിറക്കി.സമൂഹത്തില്‍ ഉന്നതങ്ങളില്‍ എത്തിയവരും നാട്ടിലുള്ളവരുമായി എത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എല്ലാവരും സൗഹൃദങ്ങള്‍ പുതുക്കി.




പി.അംബുജാക്ഷി,വി.നഫീസ, പി.പി.ശ്രീദേവി, കെ.കെ.സരോജിനി, കെ.എം.ലീല, കെ.പി.ലീല, എം.മറിയം, ഇന്ദിര, ശാന്തകുമാരി, മാധവിക്കുട്ടി, ഗ്രേസിതോമസ്, ടി.എമജീദ്, .സൈതലവി, സി.കുഞ്ഞയമു,ടി.ടി.മുഹമ്മദ്, എം.കെ.കുഞ്ഞുണ്ണി, ശൂലപാണിവാരിയര്‍, പി..മുഹമ്മദ്, എം.ഗണപതി, ഉമ്മര്‍തയ്യില്‍, ബാലഗോപാലന്‍, വി.രാജഗോപാലന്‍, .വേണുഗോപാലന്‍, കെ.കെ.പ്രഭാകരന്‍നായര്‍. പി.രാമനാഥന്‍ ‍,ദിവാകരന്‍, കുട്ടിശങ്കരന്‍, എം.വി.മുഹമ്മദലി, എം.ടി.രാമചന്ദ്രന്‍ ,എം.കേശവന്‍, കൃഷ്ണന്‍, എസ്.കെ.രാധാകൃഷ്ണന്‍, എസ്.എം.ഉസ്മാന്‍,രാധാകുമാരി,സരോജിനി,ടി.ശിവശങ്കരന്‍,അബ്രഹാം,
മോഹന്‍ദാസ്.കെ,എം.എന്‍.രാമനാഥന്‍,സുഭദ്ര,വസന്ത,മുഹമ്മദ്.ബി,
വേലായുധന്‍,ഇന്ദുമതി,എം.വി.ലീലാവതി.......തുടങ്ങിയവരാണ് ഈ കൂട്ടായ്മയിലുള്ളത്.





ഈ കൂട്ടായ്മയില്‍ നിന്നും എന്നേക്കുമായി യാത്രയായവര്‍:ടി.ഗോപാലകൃഷ്ണന്‍,രാജകുമാരന്‍, എം.ഹുസൈന്‍, .കുട്ടന്‍,വി.മുഹമ്മദലി,സി.കോമളം,പി.രാമചന്ദ്രന്‍ എന്നിവരാണ്.
പഴയതലമുറയെ അടുത്തുകാണാനും അവരുടെ അനുഭവങ്ങള്‍ നേരിട്ടറിയാനും കഴിഞ്ഞത് ഒരു ഭാഗ്യമായിഞാന്‍ കരുതുന്നു.എത്താന്‍ കഴിയാതിരുന്നവര്‍,അസുഖമായവര്‍,പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ എല്ലാവര്‍ക്കുമായി ഇത്തരംകൂട്ടായ്മകള്‍ ആശ്വാസമാകട്ടെയെന്നും മങ്കടയുടെ ചരിത്രത്തില്‍ ആദ്യത്തെ സംരഭത്തിന് മങ്കട ഓണ്‍ലൈനിന്റെ എല്ലാഭാവുകങ്ങളും നേരുന്നു.

മുഹമ്മദ് ഇഖ്ബാല്‍.പി
www.mankadaonline.blogspot.in

Monday 6 October 2014

കുരങ്ങന്‍ചോല




 കുരങ്ങന്‍ചോല
ഇന്നലെ രാവിലെ വീട്ടിലെ വാഴ തൈകള്‍ക്ക് വളമിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് മങ്കടയിലെ മാധ്യമം ദിനപത്രത്തിന്റെ ലേഖകന്‍ മുനീര്‍ മങ്കട വിളിക്കുന്നത്.മങ്കടയുടെ ഉള്‍പ്രദേശത്തുള്ള നല്ല ഒരു വ്യൂ പോയിന്റുണ്ട് ഒന്ന് പോയിനോക്കിയാലോന്ന് .പിന്നെ ഒന്നും ആലോചിച്ചില്ല.പത്തുമിനുട്ടിനുള്ളില്‍ മങ്കട ടൗണിലെത്തി. രണ്ടുപേരും കൂടി വേരുംപുലാക്കല്‍ വഴി മുക്കില്‍ ചേരിയത്തു നിന്നു മൂന്ന് കിലോമീറ്റര്‍ ഉള്ളിലോട്ടുപോയി കുരങ്ങന്‍ചോലയെന്ന മിനി ഊട്ടിയിലെത്തി.ശരിയ്ക്കും വനത്തിലൂടെയുള്ള യാത്രാനുഭവം.അവിടെയുള്ള പ്രകൃതിഭംഗി കൂറേസമയം ആസ്വദിച്ചു.കുറെ ഫോട്ടോകള്‍ എടുത്തു.മൂനീര്‍ ഇന്ന് മാധ്യമം പത്രത്തിലിട്ടിരിയ്ക്കുന്നു.എനിക്ക് മറ്റൊരു രീതിയിലാണ് ഈ വാര്‍ത്തയെ സമീപിക്കാന്‍ തോന്നുന്നത്. അമ്യൂസ് മെന്റ് പാര്‍ക്കുകളും ജലകേളികളുംമൊക്കെ തേടിപോകുന്ന എന്റെ നാട്ടുകാരെങ്കിലും കുറച്ചുസമയം കുടുംബത്തെയും കൂട്ടി ഇവിടെ വന്നിരുന്നാല്‍ ഉണ്ടാകാവുന്ന ലാഭം വളരെയധികമായിരിയ്ക്കും കാരണം പ്രകൃതിയെ അറിയാനുള്ള ഒരു മനസ്സ് കുരുന്നിലെ കുട്ടികള്‍ക്കുണ്ടാകുന്നത് വിദ്യാലയങ്ങളില്‍ നിന്നല്ല .എന്തായാലും എന്റെ മനസ്സു നിറഞ്ഞു.സന്ദര്‍ശിക്കാന്‍ താല്പര്യമുള്ളവര്‍ മങ്കട-വേരുംപുലാക്കല്‍-മുക്കില്‍ചേരിയം റോഡ്- പന്തലൂര്‍ മലറോഡിലൂടെ മുന്നോട്ടുപോയാല്‍ സ്ഥലത്തു എത്താവുന്നതാണ്.













Sunday 5 October 2014

പെരുന്നാള്‍ പാട്ടുകള്‍



ഓര്‍മ്മയിലിന്നുമുണ്ട് ആ പെരുന്നാള്‍ പാട്ടുകള്‍
(കടപ്പാട്: മുനീര്‍ മങ്കട)


ഓര്‍മ്മകള്‍ അലയടിച്ചുയരുന്ന പഴയകാല പെരുന്നാള്‍പാട്ടിന്റെ മധുര സ്മരണകള്‍ അയവിറക്കുകയാണ് ആച്ചുമ്മതാത്ത.ആധുനികതയുടെ കുത്തൊഴുക്കില്‍ അന്യം നിന്നുപോയ ഗ്രാമീണപെരുന്നാള്‍പാട്ടുകളിലെ നിറസാന്നിധ്യമായിരുന്നു ആച്ചുമ്മ.

1970കളില്‍ വള്ളുവനാട്ടിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പെരുന്നാള്‍ പാട്ടുകൂട്ടങ്ങള്‍ അന്നത്തെ സാംസ്കാരിക സമന്വയത്തിന്റെയും മതമൈത്രിയുടെയും ഉദാത്തമാതൃകകളായിരുന്നു.പഴയരാത്രികല്ല്യാണങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ പെരുന്നാള്‍ ദിനത്തിലാണ് പ്രത്യേക ഗ്രാമീണ പാട്ടുല്‍സവങ്ങള്‍ നടന്നിരുന്നത്.കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷംവരെ ഇവ സജീവമായിരുന്നു.പെരുന്നാള്‍ ദിനത്തിലെ വിശിഷ്ടഭക്ഷണമായ തേങ്ങാച്ചോര്‍ കഴിച്ച് ഉച്ചയോടെ സ്ത്രീകളും കുട്ടികളും ഗ്രാമത്തിലെ ഏതെങ്കിലും വീട്ടില്‍ ഒത്തുകൂടിയാണ് പാട്ടുകൂട്ടങ്ങള്‍ നടത്തിയിരുന്നത്.കല്ല്യാണപാട്ടുകളും ഒപ്പനപ്പാട്ടുകളുമടങ്ങുന്ന പാട്ടുല്‍സവത്തില്‍ ഇരുഭാഗങ്ങളായി പിരിഞ്ഞ് വാശിയേറിയ മത്സരങ്ങള്‍ വരെ നടക്കുമായിരുന്നു.പുതുപെണ്ണിന്റെ ടീം,പുതിയാപ്ലയുടെ ടീം എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിഞ്ഞ് പാട്ടുപാടി മത്സരിക്കും.കുലുകുലുമെച്ചം പ്പെണ്ണുണ്ടോ......,കിരികീരി ചെരുപ്പുമേല്‍ അണഞ്ഞുള്ള പുതുനാരീ......തുടങ്ങിയ പാട്ടുകളില്‍പെണ്ണിന്റെയും പുതിയാപ്ലയുടെയും വിശേഷണങ്ങള്‍കൂട്ടിചേര്‍ത്ത് ചോദിച്ച് മറുവിഭാഗത്തെ ഉത്തരം മുട്ടിയ്ക്കും.ചിലപ്പോള്‍ അത് ഒപ്പനപ്പാട്ടുകളായിരിയ്ക്കും.വൈകിട്ടു വരെ തുടരുന്ന ഈ പരിപാടിയ്ക്ക് അതിഥികളായെത്തുന്നവരടക്കം വലിയൊരു സദസ്സുതന്നെയുണ്ടാകുമെന്ന് അന്നത്തെ തലമുറയിലെ പേരെടുത്തപാട്ടുകാരികളിലൊരാളായ മങ്കട ചേരിയത്തെ കൂരിയാടന്‍ ഹംസണ്ണിയുടെ ഭാര്യയായ ആച്ചുമ്മ ഓര്‍ത്തെടുക്കുന്നു.കാഞ്ഞമണ്ണ സ്വദേശിയായ ഇവര്‍ സ്വന്തം ഉമ്മയില്‍ നിന്നാണ് പാട്ടുപഠിച്ചത്.മറ്റത്തൂര്‍ പാത്തോമ്മ,തയ്യില്‍ കദീജ,കേരളാംതൊടി മറിയ,തേവര്‍തൊടി പാത്തുമ്മ,സഫിയ തുടങ്ങിയവര്‍ ആച്ചുമ്മയുടെ കാലഘട്ടത്തില്‍ പേരെടുത്തപാട്ടുക്കാരായിരുന്നു.ബലിപെരുന്നാള്‍ ദിവസത്തില്‍ നാലുനാള്‍വരെ പാട്ടുകള്‍ തുടരും.ഓരോദിവസവും വ്യത്യസ്ത വീടുകളിലായിരിയ്ക്കും പാട്ടുക്കൂട്ടം നടക്കുക.ടേപ്പ് റിക്കാര്‍ഡറോ,ടെലിവിഷനോ പ്രചാരത്തിലില്ലായിരുന്ന അക്കാലത്ത് പീര്‍മുഹമ്മദ്,.വി മുഹമ്മദ്,റംലാബീഗം,കണ്ണൂര്‍ സീനത്ത് തൂടങ്ങിയവരുടെ പാട്ടുകള്‍ കല്ല്യാണ വീടുകളില്‍ വെയ്ക്കുന്നപെട്ടി പാട്ടുകളില്‍ നിന്നും ഉമ്മമാരുടെ നാവിന്‍ തുമ്പില്‍ നിന്നും കേട്ടും മാണ് പഠിച്ചിരുന്നത്.ജനങ്ങള്‍ പട്ടിണിയിലും കഷ്ടപ്പാടിലുമായിരുന്നുവെങ്കിലും സൗഹാര്‍ദ്ധവും മനുഷ്യസ്നഹവും നിറഞ്ഞുനിന്നിരുന്ന ഒരുകാലമായിരുന്നു അതെന്ന് പഴയതലമുറക്കാര്‍ പറയുന്നു.പുതുവസ്ത്രവും കുളിക്കാന്‍ വാസനസോപ്പും പെരുന്നാള്‍ ദിനത്തില്‍ മാത്രം കിനാകണ്ടിരുന്നകാലം.സ്ത്രീകള്‍ക്ക് മുണ്ടും,കുപ്പായവും തട്ടവുമായിരുന്നു പെരുന്നാള്‍ വസ്ത്രം.ചക്കയുടെ വളഞ്ഞി ഉപയോഗിച്ച് കൈവെള്ളയില്‍ ഡിസൈനുകള്‍ ഉണ്ടാക്കിയാണ് മൈലാഞ്ചിഇട്ടിരുന്നത്.ഓരോ പെരുന്നാളുകളും ഇത്തരത്തിലുള്ള ഒരായിരം ഓര്‍മ്മകള്‍ കൊണ്ടുവരുന്നു എന്നതാണ് ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ അനുഭവപ്പെടുന്നതെന്ന് ആച്ചുമ്മതാത്ത് പറയുന്നു.

Friday 3 October 2014

ഗാന്ധിജയന്തിദിനം

ഗാന്ധിജയന്തിദിനത്തില്‍ മങ്കടയിലെ റിവല്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മങ്കടപോലീസ് സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി