flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday 27 March 2016

വല്ല്യേട്ടന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്


വല്ല്യേട്ടന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്
 
ഇഖ്ബാല്‍ മങ്കട

വെക്കേഷനു മുമ്പേതന്നെ നാലുദിവസം അവധിലഭിച്ചപ്പോള്‍ മങ്കട വായനശാലയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചു.വായനശാലയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍തന്നെ ലൈബ്രേറിയന്റെ കസേരയില്‍ ഇരിക്കുന്ന വല്ല്യേട്ടനെന്ന ശ്രീധരേട്ടനെയാണ് കുട്ടികാലം മുതല്‍ കണ്ടിരുന്നത്.അദ്ദേഹം ഇപ്പോള്‍ വായനശാലയിലില്ല എന്നത് ചിലപ്പോഴൊക്കെ മറന്നുപോവാറുണ്ട്.വാര്‍ധക്യാവസ്ഥയില്‍ സഹോദരന്‍ കൊച്ചുണ്ണി മാഷോടൊപ്പം മഞ്ചരിയിലെ ചെരണിയിലാണ് താമസം.അദ്ദേഹത്തെകുറിച്ച് ഒരു വര്‍ഷം മുമ്പ് മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി പുറത്തിറങ്ങിയ സുവനീറില്‍ 'മങ്കടയിലെ വര്‍ത്തമാനകാല പ്രതിഭകള്‍ 'എന്ന ബാനറില്‍ ഒരു കുറിപ്പ് തയ്യാറാക്കിയിരുന്നു.
വല്ലേട്ടനെ കാണണമെന്ന് ഒരു പാട് നാളായി കരുതിയിരുന്നു. സുഹൃത്തുകളോട് ആഗ്രഹം പങ്കുവെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (2016 മാര്‍ച്ച് 26ഞായര്‍)വല്ല്യേട്ടനെ കാണാനായി മഞ്ചേരിയിലേക്ക് സുഹൃത്തുക്കളായ രാജേഷും അനൂപുമൊത്ത് പോയി.

ബലഹീനമായ ആ ശരീരത്തിലേക്ക് നോക്കിയപ്പോള്‍,കഠിനമായ വാക്കുകള്‍കൊണ്ട് പുസ്തകങ്ങളേയും വായനശാലയേയും നിയന്ത്രിച്ചിരുന്ന ആ പഴയ വല്ല്യേട്ടനെ കുറേനേരം ഓര്‍ത്തുപോയി.വായനശാലയെകുറിച്ച് ചോദിച്ചപ്പോള്‍ എന്തെല്ലാം ഓര്‍മകളാണ് ആ മനസിലൂടെ കടന്നുപോയിട്ടുണ്ടാവുക എന്നറിയില്ല.കുറെ നേരം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച് തിരിച്ചുപോരുമ്പോള്‍ മനസ്സിന്റെ ഭാരം കുറയുകയാണോ കൂടുകയാണോ ചെയ്തതെന്നറിയില്ല,ഒരു നെടുവീര്‍പ്പ് മാത്രമാണ് അവശേഷിച്ചത്.

അദ്ദേഹത്തെകുറിച്ച് മുമ്പ് പോസ്റ്റ്ചെയ്തത് സുഹൃത്തുകള്‍ക്കായി ഒരിക്കല്‍കൂടി റീപോസ്റ്റ് ചെയ്യട്ടെ.


പുസ്തകങ്ങള്‍ക്ക് കാവലായി ഒരു ജീവിതം

മങ്കട പൊതുജനവായനശാലയില്‍ ഒരിക്കല്ലെങ്കിലും പോയിട്ടുള്ളവര്‍ക്ക് പണിക്കരേട്ടനെ മറക്കാനാവില്ല.പലപ്പോഴും മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടാവാം നിങ്ങളെ സ്വീകരിച്ചിട്ടുണ്ടാവുക ഈ പുസ്തകങ്ങളുടെ കാവല്‍ക്കാരന്‍.അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് വല്ല്യേട്ടനാണ്.ഒരിക്കല്‍ അന്വേക്ഷിച്ചു ചെന്നപ്പോള്‍ അസുഖമായി കിടപ്പിലായിരുന്നു.അതുകൊണ്ടുതന്നെ കാത്തിരിക്കേണ്ടിവന്നു.അവസാനം ഇന്ന് ആളിനെ കണ്ടെത്തി.എന്നെ കണ്ടമാത്രയില്‍ ഞാന്‍ വായനശാലയില്‍ നിന്നെടുത്ത രണ്ടു പുസ്തകങ്ങള്‍ എവിടെയാണെന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്.തൃപ്തികരമായ ഉത്തരം നല്കിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് സമാധാനമായത്.
ഇതാണ് ശ്രീധരപണിക്കരെന്ന വല്ല്യേട്ടന്‍.സംസാരിക്കാനുള്ള മൂഡിലാണെന്നു തോന്നിയപ്പോള്‍ കുടുംബം,ബാല്യം എന്നിവയെകുറിച്ച് പറഞ്ഞുതന്നു.


1931 ഒക്ടോബര്‍ 8ന് ശ്രി.ഗോവിന്ദനുണ്ണി നായരുടെയും ശ്രീമതി മാധവിക്കുട്ടിയമ്മയുടെയും മകനായി മങ്കടയില്‍ ജനിച്ചു.ഇപ്പോള്‍ 82 വയസ്സ്.നാലുമക്കളായിരുന്നു അദ്ദേഹത്തിന്റെ അമ്മയ്ക്കുണ്ടായിരുന്നത്.ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു.
അഞ്ച് വയസ്സുവരെ കിടപ്പിലായിരുന്നു.ആറാം വയസ്സിലാണ്പരസഹായത്തോടെ സ്കൂളില്‍ പോകാനാരംഭിച്ചത്.ആറാം ക്ലാസ് കഴിഞ്ഞതോടെയാണ് ഒറ്റക്ക് സ്കൂളില്‍ പോകാനായത്.1949 ല്‍ എലിമെന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പാസ്സായി.മങ്കടകോവിലകത്ത് രണ്ട് കൊല്ലം ക്ലാര്‍ക്കായി ജോലി ചെയ്തു.പിന്നീട് മങ്കട കൈകുത്തറി കേന്ദ്രത്തില്‍ ജോലിചെയ്തു.സഹോദരന്‍ വി.എം കൊച്ചുണ്ണിമാഷ് മങ്കട വായനശാലയുടെ പ്രവര്‍ത്തകനായിരുന്നപ്പോള്‍ ലൈബ്രേറിയനായി.1968 ലായിരുന്നു വായനശാലയിലേക്ക് വരുന്നത്.അന്നുമുതല്‍ ഇന്നുവരെ പുസ്തകങ്ങളുടെ കാവല്‍കാരനായി വല്ല്യേട്ടനുണ്ട്.45 കൊല്ലം പുസ്തകങ്ങള്‍ക്ക് കാവലായ ഈ മനുഷ്യന് വാര്‍ദ്ധക്യത്തിലും ഏകാന്ത ജീവിതമാണ്.അവിവാഹിതനായതിനാല്‍ ഇപ്പോള്‍ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്.വായനശാലയില്‍ നിന്നുംകിട്ടുന്ന തുച്ചമായ വരുമാനമാണ് ആകെയുള്ള ജീവിതമാര്‍ഗ്ഗം.എങ്കിലും പുസ്തകങ്ങളെ പിരിയാനാവാത്തതിനാല്‍ ഇപ്പോഴും പുസ്തകങ്ങളുടെ കാവലാളായി വല്ല്യേട്ടന്‍ ഇവിടെയുണ്ട്.