flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday 4 November 2013

മങ്കട പൊതുജനവായനശാല പുതിയ കെട്ടിടത്തിലേക്ക്

മങ്കട പൊതുജനവായനശാല പുതിയ കെട്ടിടത്തിലേക്ക്

ഉദ്ഘാടനം :നവംബര്‍ 9 ശനിയാഴ്ച 4pm
മങ്കട ഗവ:ഹൈസ്ക്കൂള്‍ ഓഡിറ്റോറിയം


മങ്കട വായനശാലയുമായി ബന്ധപ്പെട്ട് ബ്ലോഗ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍



മങ്കടയുടെ വിദ്യാഭ്യാസ-സാമൂഹ്യ- സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു സ്ഥാപനമാണ് മങ്കട പൊതുജന വായനശാല.1930കളിലാരംഭിച്ച കൃഷ്ണവര്‍മ്മരാജ ഷഷ്ട്യബ്ദപൂര്‍ത്തി വായനശാലയും പിന്നീട്1940കളുടെ അവസാനത്തില്‍ പത്തോളം
വരുന്ന സുമനസ്സുകളുടെ ശ്രമഫലമായി രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നാണ്.മങ്കട ഹൈസ്ക്കൂള്‍,ആശുപത്രി എന്നിവയ്ക് തന്റെ അമ്മയായ കിഴക്കേപ്പാട്ടു ശ്രീദേവിഅമ്മയുടെ പേരില്‍ സ്ഥലം തന്ന ശ്രീ.കെ.രാധാകൃഷ്ണമേനോന്‍ സാമൂഹ്യസേവനരംഗത്ത് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവത്തതാണ്.എം.സി രാമനാഥവര്‍മ്മ രാജ,കെ.വേലായുധന്‍ നായര്‍.പി അഹമ്മദുകുട്ടി മാസ്റ്റര്‍,എം.എസ് നാരായണയ്യര്‍,എം.ശങ്കരന്‍ നമ്പൂതിരി തുടങ്ങി പിന്നീട് വായനശാലയെ നെഞ്ചിലേറ്റിയ അഹമ്മദലി മാസ്റ്റര്‍,ഗ്രന്ഥശാലസംഘം ജില്ലാസെക്രട്ടറിയായി വായനശാലക്ക് വളരെ ഗുണകരമായി പ്രവര്‍ത്തിച്ചതും സ്മരിക്കേണ്ടതാണ്.വല്ല്യേട്ടന്‍ എന്നു വിളിക്കുന്ന ശ്രീധരപണിക്കര്‍ നീണ്ടകാലം ലൈബ്രേറിയനായി സേവനമനുഷ്ടിക്കുന്നു.1982ലെ സംഗീത നാടക അക്കാദമി ജില്ലാ നാടകോത്സവത്തില്‍ നാടകരചനക്ക് ഒന്നാം സ്ഥാനം നേടിയ ശ്രീ.വി.എം.കൊച്ചുണ്ണി ഈ സാംസ്കാരിക സ്ഥാപനത്തിന്റെ സന്തതിയാണ്. വായനശാലയുടെ പഴയകെട്ടിടം പുതുക്കിപണിയുന്നതിനാല്‍ ഇപ്പോള്‍ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.


അഹമ്മദലി മാസ്റ്റര്‍:



വളരെ മുമ്പുതന്നെ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും മുന്നോട്ടുപോയ ഒരു പ്രദേശമാണ് മങ്കട.മങ്കടയിലെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൃഷ്ണവര്‍മ്മരാജതൊട്ട് ശ്രീവല്ലഭരാജ,ഉണ്ണീന്‍മുസ്ല്യാര്‍,കോയാധികാരി,മരക്കാരുകുട്ടിഹാജി വരെയുള്ള മഹാന്‍മാരുടെ സേവനങ്ങള്‍ ജനങ്ങള്‍ മറന്നുപോയിരിക്കുന്നു.അടുത്തതലമുറയില്‍പെട്ട ഞങ്ങളെപോലെയുള്ളവര്‍
കുറെകാര്യങ്ങള്‍ നാടിനുവേണ്ടി ചെയ്തിട്ടുണ്ട്.ഇപ്പോഴത്തെ തലമുറക്കിത് പഴങ്കഥയായി തോന്നാം.
വായനശാല
മങ്കടയില്‍ വളരെ മുമ്പുതന്നെ കുറേ വായനശാലകള്‍ ഉണ്ടായി നശിച്ചിട്ടുണ്ട്.അതില്‍ സ്വന്തമായി കെട്ടിടമുണ്ടായിരുന്ന പഴയവായനശാല (ഇപ്പോഴത്തെ ആയൂര്‍വേദ ആശുപത്രി)പെടുന്നു.അത് എങ്ങിനെ പ്രവര്‍ത്തനരഹിതമായി എന്നറിയില്ല.ഞങ്ങള്‍ ഹയര്‍ എലിമെന്ററി സ്കൂളില്‍ പഠിക്കുന്ന സമയത്ത് അത് നല്ല നിലയില്‍ നടന്നിരുന്നു.കുറെ അലമാര,മേശ,ബഞ്ചുകള്‍ ഒക്കെ ഉണ്ടായിരുന്നു.കുറച്ചുകാലത്തിനു ശേഷം അത് പ്രവര്‍ത്തനരഹിതമായി.
പിന്നീടാണ് ആ കെട്ടിടം ആയൂര്‍വേദ ആശുപത്രിയായത്.
ധാരാളം സ്ഥാപനങ്ങള്‍ നശിച്ചുപോയതുകൊണ്ട് ഇത് നശിക്കരുതെന്ന് വാശിയുണ്ടായിരുന്നു.അതുകൊണ്ടു എന്തുത്യാഗം സഹിച്ചും സ്ഥാപനം നിലനിര്‍ത്താന്‍ ‍ഞങ്ങള്‍ ശപഥമെടുത്തു.മാസവരി ഒരുറുപികയായിരുന്നു.ഏതാണ്ട് ഒരുദിവസത്തെ വേതനം.1955മേയില്‍ തുടങ്ങിയെങ്കിലും ജൂലൈമാസത്തിലാണ് മുറിവാടകക്കെടുത്തതും പുസ്തകങ്ങള്‍ ശേഖരിച്ചതും പത്രം വരുത്താന്‍ തുടങ്ങിയതും.ആറ് മാസത്തോളം ആരെയും അംഗമാകാന്‍ കിട്ടിയില്ല.വരിസംഖ്യകൂടിയതും ഒരു കാരണമായിരുന്നു.അഹമ്മദുകുട്ടിമാസ്റ്ററുടെയും മറ്റും ഉപദേശപ്രകാരം പേര് പബ്ലിക്ക് റീഡിംഗ് റൂം ലൈബ്രറി എന്നാക്കി.വരിസംഖ്യ എട്ടണയാക്കി(അന്‍പതു പൈസ).കുറച്ചുപേരൊക്കെ ചേര്‍ന്നു.പിന്നീട് വരിസംഖ്യ നാലണയാക്കി.ഏതായാലും 1956ജനുവരിയില്‍ വാര്‍ഷികാഘോഷം നടത്തി.രാമപുരത്തുകാരന്‍ ശ്രി.
പി.കുഞ്ഞിരാമന്‍(നീലഗിരിയില്‍ ജോലി ചെയ്തിരുന്ന ശ്രി.പി.ആര്‍.എഴുത്തച്ഛന്‍)കുറേ പുസ്തകങ്ങള്‍ സംഭാവനചെയ്തു.പ്രവര്‍ത്തകരുടെ പുസ്തകങ്ങളൊക്കെ വായനശാലയിലെത്തി.ശ്രീ.ബി.കെ നായരുടെ (പി.ബാലകൃഷ്ണന്‍)വലിയ പുസ്തകശേഖരം വായനശാലക്കുതന്നു.സര്‍വ്വശ്രീ കാശിവിശ്വനാഥ വര്‍മ്മരാജ,രാമനാഥ വര്‍മ്മരാജയും സഹോദരന്‍മാരും,അഹമ്മദലി,രാധാകൃഷ്ണമേനോനും കുടുംബവും,.കൃഷ്ണന്‍,ടി.അബ്ദുല്‍ അസീസ്,കപൂര്‍ മുഹമ്മദ്,.കേശവന്‍,രാമചന്ദ്രന്‍,കൊച്ചുണ്ണി,കെ.പി.വര്‍ഗ്ഗീസ് തുടങ്ങിയവരൊക്കെ കൂടുതല്‍ പുസ്തകങ്ങള്‍ തന്നവരില്‍പെടുന്നു.

ശ്രീധരപണിക്കര്‍:


മങ്കട പൊതുജനവായനശാലയില്‍ ഒരിക്കല്ലെങ്കിലും പോയിട്ടുള്ളവര്‍ക്ക് പണിക്കരേട്ടനെ മറക്കാനാവില്ല.പലപ്പോഴും മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടാവാം നിങ്ങളെ സ്വീകരിച്ചിട്ടുണ്ടാവുക ഈ പുസ്തകങ്ങളുടെ കാവല്‍ക്കാരന്‍.അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് വല്ല്യേട്ടനാണ്.ഒരിക്കല്‍ അന്വേക്ഷിച്ചു ചെന്നപ്പോള്‍ അസുഖമായി കിടപ്പിലായിരുന്നു.അതുകൊണ്ടുതന്നെ കാത്തിരിക്കേണ്ടിവന്നു.അവസാനം ഇന്ന് ആളിനെ കണ്ടെത്തി.എന്നെ കണ്ടമാത്രയില്‍ ഞാന്‍ വായനശാലയില്‍ നിന്നെടുത്ത രണ്ടു പുസ്തകങ്ങള്‍ എവിടെയാണെന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്.തൃപ്തികരമായ ഉത്തരം നല്കിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് സമാധാനമായത്.
ഇതാണ് ശ്രീധരപണിക്കരെന്ന വല്ല്യേട്ടന്‍.സംസാരിക്കാനുള്ള മൂഡിലാണെന്നു തോന്നിയപ്പോള്‍ കുടുംബം,ബാല്യം എന്നിവയെകുറിച്ച് പറഞ്ഞുതന്നു.


1931 ഒക്ടോബര്‍ 8ന് ശ്രി.ഗോവിന്ദനുണ്ണി നായരുടെയും ശ്രീമതി മാധവിക്കുട്ടിയമ്മയുടെയും മകനായി മങ്കടയില്‍ ജനിച്ചു.ഇപ്പോള്‍ 82 വയസ്സ്.നാലുമക്കളായിരുന്നു അദ്ദേഹത്തിന്റെ അമ്മയ്ക്കുണ്ടായിരുന്നത്.ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു.
അഞ്ച് വയസ്സുവരെ കിടപ്പിലായിരുന്നു.ആറാം വയസ്സിലാണ്പരസഹായത്തോടെ സ്കൂളില്‍ പോകാനാരംഭിച്ചത്.ആറാം ക്ലാസ് കഴിഞ്ഞതോടെയാണ് ഒറ്റക്ക് സ്കൂളില്‍ പോകാനായത്.1949 ല്‍ എലിമെന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പാസ്സായി.മങ്കടകോവിലകത്ത് രണ്ട് കൊല്ലം ക്ലാര്‍ക്കായി ജോലി ചെയ്തു.പിന്നീട് മങ്കട കൈകുത്തറി കേന്ദ്രത്തില്‍ ജോലിചെയ്തു.സഹോദരന്‍ വി.എം കൊച്ചുണ്ണിമാഷ് മങ്കട വായനശാലയുടെ പ്രവര്‍ത്തകനായിരുന്നപ്പോള്‍ ലൈബ്രേറിയനായി.1968 ലായിരുന്നു വായനശാലയിലേക്ക് വരുന്നത്.അന്നുമുതല്‍ ഇന്നുവരെ പുസ്തകങ്ങളുടെ കാവല്‍കാരനായി വല്ല്യേട്ടനുണ്ട്.45 കൊല്ലം പുസ്തകങ്ങള്‍ക്ക് കാവലായ ഈ മനുഷ്യന് വാര്‍ദ്ധക്യത്തിലും ഏകാന്ത ജീവിതമാണ്.അവിവാഹിതനായതിനാല്‍ ഇപ്പോള്‍ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്.വായനശാലയില്‍ നിന്നുംകിട്ടുന്ന തുച്ചമായ വരുമാനമാണ് ആകെയുള്ള ജീവിതമാര്‍ഗ്ഗം.എങ്കിലും പുസ്തകങ്ങളെ പിരിയാനാവാത്തതിനാല്‍ ഇപ്പോഴും പുസ്തകങ്ങളുടെ കാവലാളായി വല്ല്യേട്ടന്‍ ഇവിടെയുണ്ട്.
 
വി.എം.കൊച്ചുണ്ണിമാസ്റ്റര്‍

കവി,കഥാകൃത്ത്,നാടകരചയിതാവ്,സംവിധായകന്‍,ഗായകന്‍ എന്നീനിലകളിലും നീണ്ടകാലം അധ്യാപന ജീവിതത്തിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ വി.എം.കൊച്ചുണ്ണിമാഷിനെ കാണാനായി അദ്ദേഹം ഇപ്പോള്‍ താമസ്സിക്കുന്ന മഞ്ചേരി ചെരണിയിലുള്ള വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്ന സമയത്താണ് മങ്കടയിലുള്ള തറവാട്ടുവീട്ടിലെത്തിയത്.ഇതേ സമയം സഹോദരനും സംഗീത സംവിധായകനുമായ ദാമോദരന്‍ മാഷെ കാണാനായി ഞാന്‍ അവിടെയെത്തിയ സന്ദര്‍ഭമായിരുന്നു അത് . തേടിയവള്ളി കാലില്‍ ചുറ്റിയ സന്തോഷത്തേടെയാണ് മാഷോട് കാര്യങ്ങള്‍ സംസാരിച്ചത്.എന്റെ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കട്ടെ.1934ജനുവരി 16നാണ് മാഷിന്റെ ജനനം.അച്ഛന്‍ ശ്രീ.ഗോവിന്ദനുണ്ണി നായര്‍ ,അമ്മ ശ്രീമതി മാധവിക്കുട്ടിയമ്മ.മാഷിനിപ്പോള്‍ എണ്‍പത് വയസ്സായി.1953ല്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായും പിന്നീട് sslc എഴുതിയെടുത്ത് യോഗ്യതയോടെയും അധ്യാപകസേവനത്തിലേക്ക് കടന്നുവന്നു.പുളിക്കല്‍പറമ്പ എ.എം.എല്‍.പി സ്കൂളിലായിരുന്നു സേവനം.36കൊല്ലം അധ്യാപകനായ കൊച്ചുണ്ണി മാസ്റ്റര്‍ 33കൊല്ലവും ഒന്നാംക്ലാസ്സിലെ അധ്യാപകനായിരുന്നു എന്നത് ഏറെ സവിശേഷതയുള്ള ഒന്നായിരുന്നു.65 വയസ്സുള്ള ശിഷ്യന്‍മാര്‍ തനിക്കുണ്ടെന്ന് മാഷു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ.1989ല്‍ അധ്യാപകസേവനത്തില്‍ നിന്നും വിരമിച്ചു.”കണിക്കൊന്ന”എന്നപ്പേരില്‍ കുട്ടികളുടെ കവിതാസമാഹാരവും "മരീചിക” എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.1982ല്‍ മരീചികക്ക് കേരളാസംഗീതനാടക അക്കാദമിയുടെ മികച്ച നാടക സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
എട്ട് പ്രധാനനാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ബാലസാഹിത്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കുന്ന മാഷ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്.1970 മുതല്‍ മെമ്പറായ മാഷ് രണ്ട് വര്‍ഷം പരിഷത്തിന്റെ ജില്ലാസെക്രട്ടറിയായിരുന്നു.ഈ എണ്‍പതാം വയസ്സിലും വിശ്രമമില്ലാതെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്ന മാഷിന്റെ നേതൃത്വത്തിലാണ് പരിഷത്ത് മുണ്ടേരി ജലസംരക്ഷണജാഥ നയിച്ചത്.വിദ്യാരംഗം സ്കൂള്‍ കലാസാഹിത്യവേദിയിലും സജീവമായ ഇദ്ദേഹം ഇപ്പോഴും സ്കൂളുകളില്‍ കുട്ടികളുമായി സംവദിക്കുന്നു.നാടന്‍പാട്ടുകള്‍ ചൊല്ലുന്നതിലും മാഷ് മുന്നില്‍തന്നെയുണ്ട്.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പറയാനറിയുന്ന മാഷിന് കോയ അധികാരിയേയും ഉണ്ണീന്‍ മുസ്ല്യാരെയും കുറിച്ച് പറയാനേറെ.വളരെയേറെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു കോയഅധികാരിയെന്നും നോമ്പിന് പത്തിരിയും തരികഞ്ഞിയും കൃത്ത്യമായി ഒരുതവണ തറവാട്ടു വീട്ടില്‍ എത്തിക്കാറുണ്ടായിരുന്നെന്നും അതുപോലെ ഉത്രാടത്തിനു പായസമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ അമ്മ കോയഅധികാരിക്കു നല്‍കാറുണ്ടായിരുന്നതും മാഷ് ഓര്‍മ്മിച്ചെടുത്തു.ഉണ്ണീന്‍ മുസ്ല്യാര്‍ വളരെ സൗമ്യനും പതുക്കെ എല്ലാകാര്യങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നതായും മാഷ് പറഞ്ഞു.മങ്കടയിലുണ്ടായിരുന്ന ചന്തകുളം മാഷിന്റെ മുത്തശ്ശനായിരുന്ന വയങ്കരമുണ്ടേക്കോട് കടുങ്ങുണ്ണിപണിക്കരാണ് നിര്‍മ്മിച്ചത്.ഇത്തരത്തിലുള്ള ഏഴ് കുളങ്ങള്‍ മങ്കടയുടെ സമീപഗ്രാമങ്ങളിലും അദ്ദേഹം സ്ഥാപിച്ചതായി പറയുന്നു.
മങ്കട കോവിലകത്തിലെ താവഴികളെ കുറിച്ച് നല്ല ധാരണകളുള്ള മാഷില്‍നിന്നും വളരെയേറെ വിവരങ്ങള്‍ ശേഖരിക്കാനായി.മങ്കട വായനശാലയുടെ അമരക്കാരിലൊരാളായ കൊച്ചുണ്ണിമാഷ് ഇപ്പോള്‍ താമസ്സിക്കുന്നത് മഞ്ചേരിയിലെ ചെരണിയിലാണ്.രണ്ട് ആണ്‍കുട്ടികള്‍.അനിലും സുനിലും.വിശ്രമജീവിതം വിശ്രമരഹിതമാക്കിയ വി.എം.കൊച്ചുണ്ണിമാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ പുറത്തുതട്ടി ആശിര്‍വദിച്ചപ്പോള്‍ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.പഴയ തലമുറയിലെ ഒരു അധ്യാപകന്റെ അംഗീകാരമായിരുന്നു അത്.



No comments:

Post a Comment