flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Tuesday, 14 April 2015

മങ്കട അനാഥശാല


മങ്കട അനാഥശാല
37- വാര്‍ഷികാഘോഷം


മങ്കട ഓര്‍ഫനേജ്-ചരിത്രം

മങ്കടയിലേയും സമീപപ്രദേശങ്ങളിലെയും അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നതിനായി 1978 ഏപ്രില്‍ 16ന് നെല്ലേങ്ങര മരക്കാര്‍ക്കുട്ടിഹാജിയുടെ അദ്ധ്യക്ഷതയില്‍ ശ്രീ.കരുവള്ളി മുഹമ്മദ് മൗലവി ഒരു കുട്ടിയെ ചേര്‍ത്തുകൊണ്ടു ഔപചാരികമായി മങ്കട അനാഥശാലക്ക് തുടക്കംകുറിച്ചു.

നെല്ലേങ്ങര മരക്കാര്‍ക്കുട്ടിഹാജി(പ്രസി.),പറച്ചിക്കോട്ടില്‍ മുഹമ്മദാജി (വൈ.പ്രസി.),തയ്യില്‍ അബ്ദുറഹിമാന്‍ ഹാജി(സെക്രട്ടറി),പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍,പരിയംതടത്തില്‍ റഹ്മത്തുള്ള മാസ്റ്റര്‍ (ജോ.സെക്രട്ടറി),കുഞ്ഞഹമ്മദ് ഹാജി (ഖജാന്‍ജി)ഉള്‍പ്പെടെ 25 അംഗങ്ങള്‍ അടങ്ങിയതായിരുന്നു ആദ്യഭരണസമിതി.

27/11/1978ല്‍ അനാഥശാല ഭരണഘടന നിലവില്‍ വരികയും
" മങ്കട അനാഥ ശാല സംഘം" എന്ന ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു.

അനുബന്ധ സ്ഥാപനങ്ങള്‍

അല്‍-അമീന്‍ ഇംഗ്ലീഷ് സ്ക്കൂള്‍.
എം..ടി.ടി.. മങ്കട.
എം...ടി.ടി സെന്റര്‍.
മുഫീദുല്‍ ഉലൂം സെക്കന്‍ഡറി മദ്രസ്സ.
പ്രൊ.ഹംസ തയ്യില്‍ മെമ്മോറിയല്‍ ഐ.എം.എസ് ഓഡിറ്റോറിയം.
ടൈലറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്.
കമ്പ്യൂട്ടര്‍ ലാബ്.


വാര്‍ഷികാഘോഷപരിപാടികള്‍
ഏപ്രില്‍ 15 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് മുപ്പത്തിയാറാം വാര്‍ഷികം ആഘോഷിക്കുന്നത്.

1. ഏപ്രില്‍ 15 ബുധനാഴ്ച്ച 10 am -12am
"പഴമയുടെ പത്തരമാറ്റ്"
അനാഥശാല അഭ്യുദയകാംഷികളായ കാരണവന്‍മാരെ ആദരിക്കലും അനുഭവങ്ങള്‍ പങ്കുവെയ്ക്കലും
വേദി: അനാഥശാല അങ്കണം
2. ഏപ്രില്‍ 16 വ്യാഴാഴ്ച്ച 9 am -12am
ഖുര്‍ആന്‍ വിജ്ഞാന മത്സരങ്ങള്‍”
പൊതുജനങ്ങള്‍ക്കും മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും തഹ്ഫീളുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക മത്സരങ്ങള്‍.
വേദി: അനാഥശാല അങ്കണം
3 ഏപ്രില്‍ 17 വെള്ളിയാഴ്ച്ച 4 pm-6pm
"പ്രവാസി സംഗമം"
ജിദ്ദ,റിയാദ്,ദമാം,ദുബൈ,അബൂദാബി,ഖത്തര്‍ വെല്‍ഫയര്‍കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുക്കുന്നു.
വേദി: അനാഥശാല അങ്കണം
4. ഏപ്രില്‍ 18 ശനിയാഴ്ച്ച 2 pm -5 pm
" വനിതാ സമ്മേളനം"
വഖഫ് ബോര്‍ഡ് മെമ്പര്‍ ഷമീമ ഇസ്ലാഹിയ്യ ഉദ്ഘാടനം ചെയ്യുന്നു.
വേദി: IMS ഓഡിറ്റോറിയം
5. ഏപ്രില്‍ 19 ഞായറാഴ്ച്ച 9.30am 12.30 pm
M.E.S മെഡിക്കല്‍ കോളേജ് സഹകരണത്തോടെ
"സൗജന്യ ദന്തപരിശോധനാ ക്യാമ്പ്"
വേദി: അനാഥശാല അങ്കണം




മത വിജ്ഞാന വിരുന്ന്

ഏപ്രില്‍ 19 മുതല്‍ 24 വരെ
വേദി: അല്‍ അമീന്‍ ഗ്രൗണ്ട്

ഏപ്രില്‍ 19
വിഷയം : വാര്‍ദ്ധക്യം തേടുന്നത്
: പി.പി. സിയാദ്
(പ്രിന്‍സിപ്പാള്‍ ,അല്‍ അമീന്‍ സ്കൂള്‍)

ഏപ്രില്‍ 20
വിഷയം : ധനം ഒരു പരീക്ഷണം
:പി.ടി അബ്ദുല്‍ അസീസ് സുല്ലമി

ഏപ്രില്‍ 21
വിഷയം : ധാര്‍മ്മികതയുടെ വീണ്ടെടുപ്പ്
:.പി നൗഷാദ് തിരൂര്‍ക്കാട്

ഏപ്രില്‍ 22
വിഷയം : ബന്ധങ്ങള്‍ പുതിയ ലോകത്തില്‍
:മുഹമ്മദ് സുല്ലമി ഒതായി

ഏപ്രില്‍ 23
വിഷയം : അന്ധവിശ്വാസങ്ങളുടെ ലോകം
:ശിഹാബുദ്ധീന്‍ അന്‍സാരി.യു.പി

ഏപ്രില്‍ 24
വിഷയം : അന്ത്യയാത്രക്കൊരുങ്ങുക
:സുലൈമാന്‍ സ്വബാഹി
ഏപ്രില്‍ 25 ശനിയാഴ്ച്ച
രാവിലെ 9മണി :
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
വേദി : അനാഥശാല അങ്കണം
രാവിലെ 11മണി :
കവിയരങ്ങ്
വേദി : അനാഥശാല അങ്കണം
വി.എംകൊച്ചുണ്ണി മാസ്റ്റര്‍,അനില്‍ മങ്കട,ഡോ.സിജിന്‍,സുമയ്യ നിസാര്‍,രമാരാമനാഥന്‍,സന്തോഷ് പാറല്‍,ഉമ്മര്‍ പൂഴിക്കുന്ന്,മുനീര്‍ മങ്കട,നസീമ അബ്ബാസ്,ശാഹിനതറയില്‍,ബഷീര്‍ എ.പി,വിനോദ് മങ്കട
ഏപ്രില്‍ 25 ശനിയാഴ്ച്ച 7PM
സമാപന സമ്മേളനം
ഉദ്ഘാടനം: ശ്രീ.മഞ്ഞളാംകുഴി അലി
(ബഹു.നഗരവികസന,ന്യൂനപക്ഷ വകുപ്പ് മന്ത്രി)
കേരള വഖഫ്ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങളെ ആദരിക്കുന്നു.
പ്രതിഭകളെ ആദരിക്കല്‍ :ശ്രീ.ടി..അഹമ്മദ് കബീര്‍ (എം.എല്‍.).
1.Dr.വി.യു.സീതി(മികച്ച ഡോക്ടര്‍,പ്രൈവറ്റ് സെക്ടര്‍-2014)
2.ശ്രീ.പി.ഉസ്മാന്‍(മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
3.ഡോ.നൂറുല്‍ അമീന്‍(കണ്ണൂര്‍ യൂണിവേഴ് സിറ്റിയിലെ ആദ്യ അറബിക്ക് ഡോക്ടറേറ്റ്)
4.ഡോ.അബ്ദുല്‍ കരീം(ഡോക്ടറേറ്റ് ഇന്‍ പൊലിറ്റിക്കല്‍ സയന്‍സ്)
5.റമീസ്(ടൈറ്റാനിയം ഫുട്ബോള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി)
അവാര്‍ഡ് വിതരണം:
1.പ്രൊഫസര്‍ അബ്ദുല്‍ അസീസ് മൗലവി അവാര്‍ഡ്:
കരുവള്ളിമുഹമ്മദ് മൗലവി
2.പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍ അവാര്‍ഡ് :
ഡോ.അബൂബക്കര്‍ തയ്യില്‍
3.ജിദ്ദ വെല്‍ഫയര്‍ കമ്മിറ്റി അവാര്‍ഡ് :'ടി.അബ്ദുല്‍കരീം, പ്രസി.മങ്കട ഗ്രാമപഞ്ചായത്ത്

കലാപരിപാടികള്‍

കൂട്ടപ്പാല വി.സി.ബി

കൂട്ടപ്പാല വി.സി.ബി കം റോഡ് ഉദ്ഘാടനം


Monday, 13 April 2015

കൂട്ടപ്പാല


കൂട്ടപ്പാല വിസിബി കംബ്രിഡ്ജ് 
സമര്‍പ്പണം 14 ന്




മങ്കട: കൂട്ടപ്പാല-വിസിബി കം ബ്രിഡ്ജും അപ്രോച്ച് റോഡുകളുടെ സമര്‍പ്പണവും ചൊവ്വാഴ്ച ഉച്ചക്ക് 12 ന് സംസ്ഥാനപൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിക്കും.ടി..അഹമ്മദ്കബീര്‍ എം.എല്‍എ അധ്യക്ഷത വഹിക്കും . മങ്കട പഞ്ചായത്തിലെ ഏഴാംവാര്‍ഡിലെ ഒരുകോടിരൂപയുടെ വികസനപദ്ധതികളിലെ ആദ്യഘട്ടമായ വിസിബി കംബ്രിഡ്ജും അപ്രോച്ച്‌റോഡുമാണ് ആദ്യഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്.കുടിവെള്ള പദ്ധതി രണ്ടാംഘട്ടത്തിലും സമര്‍പ്പിക്കും. മൈനര്‍ ഇറിഗേഷന്‍വകുപ്പില്‍ നിന്നും അനുവദിച്ച 40 ലക്ഷംരൂപയുടെ വിസിബിയും വിവിധ വകുപ്പുകളുമായി സഹകരിച്ച് നിര്‍മ്മിച്ച അപ്രോച്ച് റോഡുമാണ് സമര്‍പ്പിക്കുന്നത്.ഇത് യാഥാര്‍ത്ഥ്യമായതോടെ മങ്കടയിലെ ആദ്യ റിങ്ങ്‌റോഡാണ് പൂര്‍ത്തിയാകുന്നത്.കൂടാതെ ചേരിയം പുളിക്കല്‍പ്പറമ്പ, കൂട്ടില്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അപ്രോച്റോഡായും ഇത് മാറും.റോഡ് യാഥാര്‍ത്ത്യമായതോടെ കൂട്ടില്‍ ശിവക്ഷേത്രത്തിലെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഏറെ സഹായകരമാവും.  

Saturday, 11 April 2015

മാധ്യമം ലേഖനം

ഇന്നത്തെ (12/04/2015)മാധ്യമം വാരാദ്യപ്പതിപ്പില്‍ മങ്കടയെകുറിച്ചുള്ള എന്റെ ലേഖനം
മങ്കടയിലെ അയിരുമടകള്‍
ഇഖ്ബാല്‍ മങ്കട

മങ്കടയിലെ അയിരുമടകള്‍
ഇഖ്ബാല്‍ മങ്കട
അക്ഷാംശം 11.023 വടക്കും 76.2055കിഴക്കുമായി വ്യാപിച്ചു കിടക്കുന്ന മങ്കടയുടെ പ്രശസ്തി ഏതാനും നൂറ്റാണ്ടുകളായെങ്കിലും വള്ളുവനാട് സ്വരൂപത്തിലെ ഒരുശാഖയുടെ ആസ്ഥാനം എന്നതാകുന്നു.എങ്കിലും ദേശനാമം ഈ താവഴിയുടെ ദേശത്തുള്ള അധിവാസത്തിനും മുമ്പേ ഉണ്ടായിരുന്നതായി കാണുന്നു.പരനാട്ടു കോവിലകമെന്നുംചെറുക്കാട്ടു താവഴിയെന്നും പറയുന്ന വള്ളുവകോനാതിരിയുടെ മൂലകുടുംബം കടന്നമണ്ണയിലാണ്.അവിടെ നിന്നും പിരിഞ്ഞുപോന്ന ആയിരനാഴി,മങ്കട,അരിപ്പുറെ എന്നീശാഖകളും ഈ സ്വരൂപത്തിനുണ്ട്.ഐതീഹ്യങ്ങളുടെ ചുവടുപിടിച്ചു പിന്നോട്ടുപോയാല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് സാമൂതിരിയും വള്ളുവകോനാതിരിയും തമ്മിലുള്ള സമരചരിത്രത്തിന്റെ ഭൂമികയാണിത്.മുപ്പത്തിയൊന്ന് ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള മങ്കട ഗ്രാമപഞ്ചായത്ത് കൂട്ടലങ്ങാടി-പന്തലൂര്‍ , അങ്ങാടിപ്പുറം, മക്കരപറമ്പ് എന്നീ പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.കാടുംമേടുംതോടുംകുന്നുംവയലുകളുമെല്ലാം സമൃദ്ധമായ ദേശമാണ് മങ്കട.പടിഞ്ഞാറ് പന്തലൂര്‍ മലയില്‍ നിന്നും തുടങ്ങി,വടക്ക് നെന്മിനിമലയും കിഴക്ക് മുള്ള്യാകുര്‍ശ്ശിചേര്‍ന്ന കോട്ടമലയും വെള്ളാരംകുന്നും,തെക്ക് പെരുമ്പറമ്പുംപടുവില്‍ക്കുന്നുംമുത്തപ്പന്‍പാറയും ആലുംകുന്നുംതണ്ണിക്കുഴി അതിര്‍ത്തിക്കുള്ളിലാണി പ്രദേശം.ചേരിയം മലയിലെ പ്രശസ്തമായ കുരങ്ങന്‍ചോല,കുട്ടിപ്പാറ,കാപ്പ്,പൊടുവണ്ണി, കിളിയന്‍പാറ, ഉപ്പുപാറ, കൂട്ടുമൂച്ചി,ചാത്തന്‍കല്ല് തുടങ്ങി പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മങ്കടയ്ക്കു സ്വന്തം.മങ്കട എന്നപേരിന്റെ ഉത്പത്തിക്കു തന്നെ കാരണമായ(മണ്‍+കട) ലോഹാംശത്തിന്റെ നിക്ഷേപം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഈ പ്രദേശത്തിന്റെ പ്രധാന്യം വെളിവാക്കുന്നു..ഡി 1832ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി വള്ളുവനാട്ടു രാജാവായ ശ്രീവല്ലഭരാമന്‍രാജന്‍ ഒരു കരാറിലേര്‍പെടുകയുണ്ടായി. വര്‍ഷത്തില്‍ ഇരുപത്തിയഞ്ചുരൂപാ പാട്ടം രാജാവിനു നല്കാമെന്നതായിരുന്നു വ്യവസ്ഥ.വാര്‍ഡ് ആന്റ് കോണറുടെ "ഡിസ്ക്രിപ്റ്റീവ് മെമ്മയര്‍ ഓഫ് മലബാര്‍" എന്ന സര്‍വ്വേറിപ്പോര്‍ട്ടില്‍ ഇതിന്റെ സൂചനകള്‍ കാണാം. മങ്കടയുടെ ഭാഗങ്ങളായ ഇരിങ്ങാട്ടുപറമ്പ്,പെരുമ്പറമ്പ് എന്നിവിടങ്ങളിലെ അയിരുമടകള്‍ ഈ പ്രദേശങ്ങളില്‍ ഇരുമ്പ് ഖനനം നടന്നിരുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ്.പ്രദേശവാസികളുടെ ആയുധബലം കുറയ്ക്കുന്നതോടൊപ്പം ഇരുമ്പു കൈക്കലാക്കാനുമായിരുന്നുഇതെന്നു കരുതുന്നു.
മലബാര്‍ സമരകാലഘട്ടങ്ങളില്‍ മലബാറിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മങ്കടയില്‍ കലാപത്തിന്റെ ദുരന്തഫലങ്ങളൊന്നും കാര്യമായിരേഖപ്പെടുത്താതിരുന്നതും മങ്കടകോവിലകത്തിന്റെ സംരക്ഷണത്തിനായി മാപ്പിളമാര്‍ കാവല്‍ നിന്നതും അതിനു പ്രത്യുപകാരമായി മങ്കട ജുമാമസ്ജിദ് നിര്‍മ്മിക്കാന്‍ ആയിരത്തിയൊന്നുരൂപയും മരവും നല്കി മങ്കടകോവിലകം മതസൗഹാര്‍ദ്ധത്തിനു വഴിക്കാട്ടിയതും ഈ നാടിന്റെ ചരിത്രത്തിലിടം പിടിച്ചതാണ്.സ്വാതന്ത്യസമരസേനാനി അബ്ദുറഹിമാന്‍ സാഹിബിന്റെ അടുത്തഅനുയായികളായിരുന്ന മങ്കടയിലെ കോയഅധികാരി ,ഉണ്ണീന്‍ മൗലവിതുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ കലാപം ആളിപടരാതിരിക്കാനും സൗഹാദ്ധം നിലനിര്‍ത്താനും ഇടയാക്കി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീമാണിക്യേടത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ മങ്കടയില്‍ കണ്ടെത്തിയപ്പോള്‍ ആസ്ഥലത്തിന്റെ ഉടമസ്ഥയായിരുന്ന തയ്യില്‍ മറിയുമ്മ ഹജ്ജുമ്മ സ്വമനസ്സാല്‍ ഹിന്ദുമതവിശ്വാസികള്‍ക്കായി സ്ഥലം വിട്ടുകൊടുത്തതും, കര്‍ക്കിടകം പ്രദേശത്ത് ബിലാല്‍ മസ്ജിദ് നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്കിയ മൂത്തേടത്ത് മനയും നടത്തിയ മതസൗഹാര്‍ദ്ധത്തിന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍പോലും ചര്‍ച്ചയായത് മങ്കടയുടെ ചരിത്രമാണ്.

പ്രശസ്തഛായഗ്രാഹകന്‍ മങ്കട രവിവര്‍മ്മയും അന്റാര്‍ട്ടിക്ക പര്യവേഷണത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ നേവിയിലെ ജയപാലനും,നെഹൃയുവകേന്ദ്രത്തിലൂടെ ദേശീയ ശ്രദ്ധനേടിയ ഹംസതയ്യിലും , കാല്‍പന്തുകളിയില്‍ ദേശീയതലത്തില്‍പോലും കഴിവുതെളിയിച്ച വളരെയധികം പ്രതിഭകളെ നല്കിയ മങ്കടദേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും മങ്കട ഗവ : എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാംവാര്‍ഷികോപഹാരമായി ഈ വര്‍ഷം പുറത്തിറക്കിയിട്ടുണ്ട്.

ലേഖകന്‍:
കൊപ്പം ഗവ:ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും എന്ന സുവനീറിന്റെ ചീഫ് എഡിറ്ററും മങ്കടഓണ്‍ലൈന്‍ എന്നപേരില്‍ മങ്കടയുടെ പ്രാദേശിക ചരിത്രം ഡിജിറ്റലൈസ് ചെയ്തുവരികയും ചെയ്യുന്നു 9447354397

Monday, 23 March 2015

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും


മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും പുറത്തിറങ്ങി
 മങ്കടയുടെ ആധികാരിക ചരിത്രരേഖ"മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും ”സുവനീറായി പ്രസിദ്ധീകരിച്ചു.

സുവനീര്‍ പ്രകാശനം:ശ്രീ.മഞ്ഞളാംക്കുഴി അലി(ബഹു.നഗരവികസന വകുപ്പ് മന്ത്രി)


ബഹു.നഗരവികസന വകുപ്പ് മന്ത്രി ശ്രീ.അലി മഞ്ഞളാംക്കുഴിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
വള്ളുവനാടിന്റെ സിരാകേന്ദ്രമായ മങ്കട,സാമൂഹ്യ-സാംസ്കാരികമേഖലയില്‍ വളരെയധികം സംഭാവനകള്‍ നല്കിയ പ്രദേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും ആധികാരികമായി രേഖപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യത്തെ മുന്നേറ്റമായിത് വിലയിരുത്തപ്പെടുന്നു.
ചരിത്രപഠനം ഭൂതക്കാലത്തെക്കുറിച്ചുള്ള പഠനമാണെന്ന വ്യാഖ്യാനം ഏറെകുറെ തിരസ്കരിക്കപ്പെട്ട കാലത്തുകൂടിയാണു നാം പോകുന്നത്.മുഖ്യധാരാ ചരിത്രരചനകളില്‍ പ്രാദേശിക ചരിത്രത്തിന് വേണ്ടത്ര ഇടം കിട്ടാതെ പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്.നമ്മുടെ പ്രദേശത്തെ പൂര്‍വ്വികരുടെ സംഭാവനകള്‍,ദേശത്തിന്റെ പൈതൃകം,നാടിനെ പുരോഗതിയിലേക്കു നയിച്ച മുന്നേറ്റങ്ങള്‍,നേതൃത്വം നല്കിയ വ്യക്തികള്‍ തുടങ്ങിയവരെക്കുറിച്ച് പഠിക്കാനും വര്‍ത്തമാനകാല സാഹചര്യങ്ങളുമായി അവയെ ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും പ്രാദേശിക ചരിത്രം അവസരം നല്കുന്നു.

ചീഫ് എഡിറ്റര്‍ക്കുള്ള മൊമന്റോ അഡ്വ.കെ.വി സലാഹുദ്ധീനില്‍ ഇഖ്ബാല്‍ ഏറ്റുവാങ്ങുന്നു
 സമൂഹത്തിലെ ഓരോ വിഭാഗങ്ങളും വ്യത്യസ്ത കാരണങ്ങള്‍കൊണ്ടാണെങ്കിലും തങ്ങളുടെ ഭൂതകാലം ചികഞ്ഞുകൊണ്ടിരിക്കുന്ന ഒരു സവിശേഷ സാഹചര്യമാണ് ഇന്നുള്ളത്.മങ്കടയുടെ പ്രാദേശിക ചരിത്രം രേഖപ്പെടുത്തുന്നതില്‍ മുമ്പേനടന്നുപോയവരെ സ്മരിക്കാതിരിക്കാനാവില്ല.പ്രൊ.അബ്ദുല്‍ അസീസ് മൗലവി,ഹാജി മുഹമ്മദ് കപ്പൂര്‍,പൊതുവച്ചോല അഹമ്മദ്ക്കുട്ടി മാസ്റ്റര്‍,അഹമ്മദലി മാസ്റ്റര്‍,ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കുഞ്ഞാന്‍ മാസ്റ്റര്‍ ,രാമചന്ദ്രന്‍ മാസ്റ്റര്‍...തുടങ്ങിയവരുടെ ഇടപ്പെടലുകള്‍ ചരിത്രത്തെ അടുത്തതലമുറയിലേക്ക് പാകപ്പെടുത്തുന്നതില്‍ ഊര്‍ജ്ജദായകമാണ്.
മങ്കടയുടെ ലഭ്യമായചരിത്രംപുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ ,പ്രവാസികള്‍,ചരിത്രത്തെ വായിക്കാനും മനസ്സിലാക്കാനും ഇഷ്ടപ്പെടുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി ഡിജിറ്റലൈസ് ചെയ്ത് മങ്കട ഓണ്‍ലൈന്‍ (www.mankadaonline.blogspot.in)എന്നപേരില്‍ ഒരു ബ്ലോഗ് പ്രവര്‍ത്തിച്ചു തുടങ്ങിട്ട് ഒന്നരവര്‍ഷത്തോളമായി.
ഈ ഘട്ടത്തിലാണ് മങ്കട ഗവ:എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി "മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും ” ഒരു സുവനീറായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. .കോഴിക്കാട് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും മങ്കടക്കാരനുമായ ഡോ.ശിവദാസിന്റെ സഹായംകൂടിയായപ്പോള്‍ ഈ സംരംഭം വിജയിപ്പിക്കാനവുമെന്ന ആത്മവിശ്വാസമുണ്ടായി.

സുവനീര്‍ പരിചയപ്പെടുത്തല്‍ : ചീഫ് എഡിറ്റര്‍
 മാര്‍ച്ച് ഒന്നിന് മങ്കടയില്‍ നടന്ന ചരിത്ര സെമിനാറില്‍ ചരിത്ര പണ്ഡിതരും, ഗവേഷകരും ,ചരിത്രവിദ്യാര്‍ത്ഥികളുമടങ്ങുന്ന ഒരു സദസ്സില്‍ ഡോ.വിജയലക്ഷ്മി(ചരിത്ര വിഭാഗം മുന്‍ മേധാവി എന്‍.എസ്.എസ് കോളേജ് മഞ്ചേരി), ഡോ.ശിവദാസ്(കോഴിക്കാട് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍),എസ്.രാജേന്ദു(ചരിത്ര ഗവേഷകന്‍),സമദ്മങ്കട,ഭവ്യമോള്‍,റിയാസ് കെ.പി,അനില്‍ മങ്കട,ഗോപാലന്‍ പടുവില്‍ തുടങ്ങിയവര്‍ മങ്കടയുടെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന പേപ്പറുകള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് വിവരശേഖരണത്തിന്റെ നാളുകള്‍.ലഭ്യാമായ വിവരങ്ങളെ ചിട്ടായി അടുക്കി ഒരു സുവനീറിന്റെ ചിട്ടവട്ടത്തിനുമപ്പുറം ഒരു ചരിത്ര ഗ്രന്ഥമായി അവതരപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫലം കാണാനായി.

സുവനീറിലൂടെ കടന്നുപോകുമ്പോള്‍ ചില രേഖപ്പെടുത്തലുകള്‍ നിര്‍ബന്ധമായും സൂചിപ്പിക്കപ്പെടേണ്ടതുണ്ട്.
മലബാര്‍ കലാപകാലഘട്ടത്തിലെ മങ്കട എന്ന പഠനത്തിലൂടെ മങ്കടയെക്കുറിച്ച് ഇന്നുവരെ ആരും രേഖപ്പെടുത്താതെപോയ മങ്കടയുടെ ചരിത്രം നമ്മുടെ മുന്നിലേക്ക് എത്തിക്കുകയാണ് ഡോ.ശിവദാസ്.മങ്കട ദേശം ആദിമവിഭാഗങ്ങളും സ്വരൂപസൂചകങ്ങളും എന്ന ലേഖനത്തിലൂടെ മങ്കടയുടെ ആദിമചരിത്രം രേഖപ്പെടുത്തുകയാണ് എസ്.രാജേന്ദു എന്ന വള്ളുവനാടിന്റെ ചരിത്രകാരന്‍.മങ്കടയുടെ ചരിത്രപരമായ ഭൂമിശാസ്ത്രം(ഭവ്യമോള്‍) ,മങ്കടയുടെകലാലോകങ്ങള്‍(അനില്‍ മങ്കട),കായികമേഖലയും മങ്കടയും (സുരേന്ദ്രന്‍ .കെ),വള്ളുവനാടന്‍ സ്വാതന്ത്ര്യ സമരത്തില്‍ മങ്കടയുടെ സാന്നിധ്യം(സമദ് മങ്കട),മങ്കടയുടെ സാസ്കാരിക വിദ്യാഭ്യാസ വളര്‍ച്ച(റിയാസ് കെ.പി),ജാതിവ്യാപനം മങ്കടയില്‍(ഗോപാലന്‍ പടുവില്‍),മങ്കടയിലെ വര്‍ത്തമാനകാല പ്രതിഭകള്‍(ഇഖ്ബാല്‍ മങ്കട)തുടങ്ങിയവരുടെ ലേഖനങ്ങള്‍ സുവനീറിന്റെ മാറ്റുക്കൂട്ടുന്നു.

പ്രൊഫസര്‍ അബ്ദുല്‍ അസീസ് മൗലവിയുടെ മങ്കടയുടെ ചരിത്രം,ഹാജി മുഹമമദ് കപ്പൂര്‍ രേഖപ്പെടുത്തിയ വള്ളുവനാടിന്റെ അറിയപ്പെട്ട ചരിത്രത്തിലേക്കൊരു എത്തിനോട്ടം,പൊതുവച്ചോല അഹമ്മദ്ക്കുട്ടി മാഷിന്റെ ഖിലാഫത്ത് സ്മരണകള്‍,അഹമ്മദലി മാസ്റ്ററുടെ മങ്കട പുരോഗതിയുടെ പാതയില്‍ എന്നീലേഖനങ്ങള്‍ മങ്കടയോട് യാത്ര പറഞ്ഞപോയവരുടെ സ്നേഹമുദ്രയായി സുവനീറിലുണ്ട്.ഒപ്പം ഇന്നും നമ്മോടൊപ്പമുള്ള ശ്രീ രാമചന്ദ്രന്‍ മാഷിന്റെ ചരിത്രം നാട്ടറിവിലൂടെ എന്നലേഖനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.മങ്കടയുടെ ചരിത്രത്തില്‍ മായത്ത കയൊപ്പ് ചാര്‍ത്തിയ കോയ അധികാരി,ഉണ്ണീന്‍മൗലവി,മങ്കട രവിവര്‍മ്മ,ഹംസ തയ്യില്‍ എന്നിവരുടെ ദീപ്തമായ ഓര്‍മ്മകള്‍ അവരുടെ നേട്ടങ്ങള്‍ രേഖപ്പെടുത്തുനതിലൂടെ ഈ സുവനീറിന്റെ മികച്ച താളുകളാകുന്നു.

നൂറ്റിയെട്ടുവര്‍ഷത്തെ പൈതൃകംപേറുന്ന മങ്കട ജി.എല്‍.പി.എസിന്റെ മികച്ച നേട്ടങ്ങള്‍ പ്രധാന അധ്യാപികയായശ്രീമതി രമടീച്ചറുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മാതൃകാ വിദ്യാലയമാക്കിമാറ്റിയ ചരിത്രവും രേഖപ്പെടുത്തുന്നു.ഖിലാഫത്തുക്കാലഘട്ടങ്ങളില്‍ ചരിത്രത്തിലിടം പിടിക്കാതെ പോയ പതിനഞ്ചു രക്തസാക്ഷികള്‍ മങ്കടയിലുണ്ടന്നത് ഒരു പുതിയ ചരിത്രമായി രേഖപ്പെടുത്തുന്നു.
പത്രാധിപ സമിതി
മുഹമ്മദ് ഇഖ്ബാല്‍.പി (ചീഫ് എഡിറ്റര്‍)
മുസ്തഫ.എം,ഗോപാലന്‍.പി,അശോകന്‍.സി,ഉമര്‍തയ്യില്‍,റഹ്മത്തുള്ള .പി, സമദ് മങ്കട,റിയാസ് .കെ.ടി,സുരേന്ദ്രന്‍.കെ,ഫരീദ.ടി,അനില്‍ മങ്കട,ഗോപാലന്‍പടുവില്‍
ഉപദേശക സമിതി
അബ്ദുല്‍കരീം.ടി,ഹമീദ്.ടി, അബ്ദുള്‍ഹമീദ്.എം,സമദ് പറച്ചിക്കോട്ടില്‍, ഡോ.സിജിന്‍, ശശീന്ദ്രന്‍.ടി.കെ, ഫിറോസ്.ടി, ഇബ്രാഹിംമാസ്റ്റര്‍,മാമ്പറ്റ രത്നകുമാര്‍,അബ്ദുറഹ് മാന്‍ ആലങ്ങാടന്‍

ഇത് കേവലം ഒരു സുവനീറല്ല.ഒരു നാടിന്റെ ചരിത്ര രേഖയാണ്. ഓരോവീട്ടിലും അടുത്ത തലമുറക്കായി സൂക്ഷിച്ചു വെയ്ക്കേണ്ട ഈ ചരിത്രസൂക്ഷിപ്പ് ആവശ്യമുള്ളവര്‍ക്ക് മങ്കട എല്‍.പി സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്

Sunday, 1 March 2015

seminar


മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും
       ചരിത്രസെമിനാര്‍ നടത്തി

മങ്കട: മങ്കട ജി എല്‍ പിസ്‌കൂളിന്റെ 108 ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മങ്കടയുടെ ആധികാരിക ചരിത്രം സുവനീറായി പുറത്തിറക്കുന്നതിന്റെ ഭാഗമായി മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ചരിത്ര സെമിനാര്‍ നടത്തി.

മഞ്ചേരി എന്‍ എസ്‌ എസ്‌ കോളേജ്‌ മുന്‍ ചരിത്രവിഭാഗം മേധാവി ഡോ എം വിജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു .മലബാര്‍ കാലത്തെ മങ്കട കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി യിലെ അസോ പ്രഫസര്‍ ഡോ പി ശിവദാസന്‍, ചരിത്ര ഭൂമിശാസ്‌ത്രം ഭവ്യമോള്‍ , വള്ളുവകാലത്തെ മങ്കട ചരിത്രകാരന്‍ എസ്‌ രാജേന്ദു ,സ്വാതന്ത്ര്യ സമരത്തിലെ വള്ളുവനാടന്‍ സാന്നിദ്ധ്യം സമദ്‌ മങ്കട, വിദ്യാഭ്യാസ സാംസ്‌കാരിക നവോത്ഥാന വളര്‍ച്ച മങ്കടയില്‍ റിയാസ്‌ കെ .ടി. മങ്കടയിലെ ജാതീയതയും വംശീയതയും എന്ന വിഷയത്തില്‍ ഗോപാലന്‍ പടുവില്‍ മങ്കടയുടെ കലാലോകങ്ങള്‍ എന്ന വിഷയത്തില്‍ അനില്‍മങ്കടയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു പി ടി എ പ്രസിഡന്റ്‌ സി അശോകന്‍, സ്വാഗതം പറഞ്ഞു ,പി മുഹമ്മദ്‌ ഇഖ്‌ബാല്‍(സുവനീര്‍ കമ്മിറ്റി) മോഡറേറ്ററായി. സുവനീര്‍ കണ്‍വീനര്‍ ടി ഫരീദ നന്ദി പറഞ്ഞു 

Friday, 20 February 2015

keralamthodi


കേരളാംതൊടി കുഞ്ഞുമൊയ്തിഹാജി
നൂറുവസന്തങ്ങള്‍ പിന്നിട്ട മങ്കടയുടെ കാരണവര്‍
 മങ്കടയിലെ ഏറ്റവുംതലമുതിര്‍ന്നപൗരനെ കാണാന്‍ ആഗ്രഹിച്ചിട്ട് കാലമേറെയായിരുന്നു.മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്ന സുവനീര്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായികുഞ്ഞുമൊയ്തിഹാജിയുടെ പേരമകന്‍ റിയാസ്.കെ.ടിയുടെ സഹായത്തോടെ കഴിഞ്ഞദിവസം ആ ആഗ്രഹം സഫലീകരിച്ചു.എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണ്ണ ആരോഗ്യവാനായ ഒരു കാരണവരെയാണ് വീടിന്റെ പൂമുഖത്ത് കാണാനായത്.സംസാരത്തിലോ കേള്‍വിശക്തിയിലോ കാഴ്ചയിലോ കാര്യമായ പ്രശ്നങ്ങളില്ലാത്ത,ആധുനിക ജീവിതരീതിയുടെ കൂടപിറപ്പായ പ്രഷര്‍,ഷുഗര്‍.കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഒന്നും തന്നെ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സാധാരണക്കാരനെ ഏറെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിനിന്നത്.പിന്നീട് വന്ന കാര്യം പറഞ്ഞു ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചു.തികച്ചും ഒരു കര്‍ഷനായതിനാല്‍ കൂടുതലും കാര്‍ഷിക മേഖലയും ജീവിതരീതിയുമായിരുന്നു അന്വേഷിച്ചറിഞ്ഞത്.കേരളാംതൊടി മൊയ്തിയുടെയുംപാത്തുമ്മയുടെയും രണ്ടാമത്തെ മകനായാണ് ജനനം.പാത്തുമ്മക്കുട്ടി,കുഞ്ഞിമൊയ്തു,കുഞ്ഞിപ്പോക്കര്‍,കദീസ, ആയിശ എന്നിവരായിരുന്നു പിതാവിന്റെ മക്കള്‍.

പൊതുവെ കാര്‍ഷിക കുടുംബമായിരുന്നതിനാല്‍ ചെറുപ്പത്തിലെ കൃഷിപണിയില്‍ പിതാവിനെ സഹായിക്കുകയായിരുന്നു.ആ കാലത്ത് ആര്യന്‍,വെള്ളരി,തെക്കന്‍ചീര എന്നീ നെല്‍വിത്തുകളായിരുന്നു മങ്കടയില്‍ കൃഷിക്കായി ഉപയോഗിച്ചിരുന്നത്.ദേവസ്വം ഭൂമിയിലാണ് കൃഷിചെയ്തിരുന്നത്.പന്ത്രണ്ട് കൊല്ലത്തേക്ക് ആയിരം രൂപയ്ക്ക് കാളംചാര്‍ത്തലായിരുന്നു പതിവ്.പാട്ടം സാധാരണയായി നൂറ് പറയായിരുന്നു.കന്നിയില്‍ അറുപത് പറയും മകരത്തില്‍ നാല്പത് പറയുമായിരുന്നു പാട്ടം പിരിച്ചിരുന്നത്.സ്ത്രീകള്‍ക്ക് രണ്ടുപറയും പുരുഷന്‍മാര്‍ക്ക് മൂന്നുപറയും നെല്ലാണ് കൂലിയായി നല്കിയിരുന്നത്.മങ്കടയിലെ ഇപ്പോഴത്തെ ഗ്രൗണ്ട് കാളപ്പൂട്ടു കണ്ടമായിരുന്നു.അക്കാലത്തെ മുസ്ലീം കല്ല്യാണങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു കല്ല്യാണപ്പാട്ടുകള്‍.ചങ്ങണത്തില്‍ കുഞ്ഞിമുഹമ്മദ്,മമ്മദ് മന്തേടത്ത്,നാടികുയ്യന്‍ കുഞ്ഞയമ്മു എന്നിവരൊക്കെ പ്രസിദ്ധരായിരുന്ന കല്ല്യാണപ്പാട്ടുക്കാരായിരുന്നു.കോയാധികാരി എല്ലാവരെയും ഒരുപോലെ കണ്ടിരുന്നുവെന്നും ഉയര്‍ ഉദ്യോഗസ്ഥന്‍മാരുമായി വളരെ അടുപ്പമുള്ള ഒരാളുമായിരുന്നു.

1921ലെ മലബാര്‍ കലാപത്തില്‍ മങ്കടയിലെ കോരിയാട്ടില്‍ കഞ്ഞിമൊയ്തു വെള്ളപട്ടാളക്കാരുടെ വെടിയേറ്റു മരിച്ചത് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.അമ്പലത്തിന്റെആലിന്‍ത്തറയില്‍ കാവല്‍ നിന്നിരുന്ന വെള്ളപട്ടാളം ഞാറക്കാട്ടിലെ ഹരിജനങ്ങള്‍ ഇല്ലിക്കോല്‍ വെട്ടാനായി മടവാള്‍ മൂര്‍ച്ചകൂട്ടുന്ന ശബ്ദം കേട്ടു മാപ്പിളകലാപകാരികളാണെന്നതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് മാര്‍ച്ച്ചെയ്യുകയും വീടിന്റെ മുന്‍വശത്ത് ഇരിക്കുകയായിരുന്നകോരിയാട്ടില്‍ കുഞ്ഞിമൊയ്തു കോവിലകം നല്കിയ പാസ് എടുത്തുകാണിക്കും മുമ്പെ പട്ടാളക്കാരന്റെ വെടിയേറ്റു മരിക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് സമുദായ നേതാക്കള്‍ കോവിലകത്തെത്തി തമ്പുരാനെ പരാതി അറീക്കുകയും തമ്പുരാന്‍ മലപ്പുറത്തുപോ യി വെള്ള പട്ടാളത്തെ പിന്‍ വലിപ്പിക്കുകയും ചെയ്തു.പിന്നീടാണ് ഗൂര്‍ഖാപട്ടാളം മങ്കടകോവിലകത്തിന്റെ കാവലിനായി നിയോഗിക്കപ്പെടുന്നത്.




 കേരളാംതൊടി കുഞ്ഞുമൊയ്തിഹാജി കുഞ്ഞാത്തുമ്മ ദമ്പതികള്‍ക്ക് ഏഴുമക്കളുണ്ട്.മൂന്ന് ആണും നാലു പെണ്ണും. മുഹമ്മദ്, മൊയ്തി, ഹംസ,യൂസുഫ്,മറിയ,പാത്തുമ്മ,നഫീസ.ഇപ്പോള്‍ മുപ്പത്തിമൂന്ന് പേരക്കുട്ടികളും അവര്‍ക്ക് അറുപത്തിനാലു മക്കളുമുണ്ട്.പേരക്കുട്ടികളുടെ പേരകുട്ടികള്‍ പതിമൂന്നാണ്.



കുഞ്ഞുമൊയ്തിഹാജി മക്കളോടൊപ്പം കേരളാംതൊടി വീട്ടില്‍ സുഖമായി കഴിയുന്നു.

Thursday, 19 February 2015

old

മങ്കടയിലെ പഴയതലമുറ

നെല്ലേങ്ങര മരക്കാരുക്കുട്ടി ഹാജി


ഒരു ഗ്രാമമുഖ്യനുവേണ്ട ഗുണങ്ങള്‍ ആവശ്യത്തിലേറെയുള്ള ഒരാളായിരുന്നു നെല്ലേങ്ങര മരക്കാരുക്കുട്ടി ഹാജി.നാടിന്റെ പ്രശ്നങ്ങള്‍,നാട്ടിലെ നിയമങ്ങള്‍,സമ്പ്രദായങ്ങള്‍,ആചാരങ്ങള്‍ ,ജനങ്ങളുടെ ആവശ്യങ്ങള്‍,അഭിലാഷങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം അറിവും അവ കൈകാര്യം ചെയ്യുന്നതില്‍ അസാധാരണമായ പാടവവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം.ഇത് അദ്ദേഹത്തെ നല്ലൊരു നാട്ടു മധ്യസ്ഥനാക്കി.പല സിവില്‍,കൃമിനല്‍ പ്രശ്നങ്ങളും ഒത്തുതീര്‍പ്പാക്കുന്നതില്‍ സജീവമായി ഇടപ്പെട്ടു.നല്ല സംഘാടകന്‍ കൂടിയായതിനാല്‍ നിരവധി സാമൂഹ്യപ്രശ്നങ്ങളിലും ഇടപ്പെടാനായിരുന്നു.മങ്കട-പട്ടിക്കാട് റോഡിന്റെ സ്ഥലമെടുപ്പ് അനായാസരകരമായി തീര്‍ത്തത്തതില്‍ മരക്കാരുക്കുട്ടി ഹാജിയുടെ പങ്ക് വളരെ വലുതായിരുന്നു. വലുതായിരുന്നു.നായാട്ട്കാളപ്പൂട്ട്,കോല്‍ക്കളി,അറബനമുട്ട് തുടങ്ങിയ വിനോദങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു ഹാജി.ചേരിയം യു.പി സ്ക്കൂള്‍ 1938ല്‍ സ്ഥാപിതമായപ്പോള്‍ ,സ്കൂളിന് സ്വന്തം കെട്ടിടം ആവശ്യമായ സന്ദര്‍ഭം വന്നപ്പോള്‍ സൗജന്യമായി സ്ഥലം നല്കി മാതൃകകാണിക്കാനായി.കര്‍ഷകബന്ധബില്ല് കേരളാനിയമസഭയില്‍ പാസ്സാക്കി നിയമമായപ്പോള്‍ വളരെയധികം ഗുണം ലഭിച്ച വ്യക്തികളില്‍ ഒരാളായിരുന്നു ഇദ്ദേഹം.അതുകൊണ്ടു തന്നെ പൊതുകാര്യങ്ങള്‍ക്കു അതില്‍നിന്നും ഭൂമി വിട്ടുകൊടുക്കാന്‍ മരക്കാരുക്കുട്ടി ഹാജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1957 വരെ ഇന്ത്യനാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി ഉണ്ണീന്‍ മൗലവി,നാരായണയ്യര്‍,എന്‍.കെ.വെള്ളോടി,കെ.വേലായുധന്‍ നായര്‍ എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചു.1962 ല്‍ പഞ്ചായത്തിലേക്ക് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

കമ്മാലി മുസ്ല്യാര്‍-പണ്ഡിത ശ്രേഷ്ടനായ വൈദ്യന്‍

തയ്യില്‍ കമ്മാലി മുസ്ല്യാര്‍ ഒരു പണ്ഡിതന്‍മാത്രമായിരുന്നില്ല ,അദ്ദേഹം പ്രശസ്തനായ ഒരു വൈദ്യനുംകൂടിയായിരുന്നു.നാനാജാതി മതസ്ഥര്‍ക്കും പ്രിയങ്കരനായിരുന്ന അദ്ദേഹം വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമകൂടിയായിരുന്നു.ആലുവാക്കടുത്തുള്ള കുഴിയേലപ്പടിയില്‍ വര്‍ഷങ്ങളോളം പള്ളിയിലെ ഖത്തീബായി(പ്രധാനപുരോഹിതന്‍) പ്രവര്‍ത്തിച്ചു.അറുപതുകളുടെ ആദ്യത്തില്‍ മങ്കടയിലെ പ്രധാനപുരോഹിതനായി.1974 ഫെബ്രുവരി 16 ന് നിര്യാതനാകുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നും.അരബിയിലും അറബിമലയാളത്തിലുമായി നല്ലൊരു ഗ്രന്ഥശേഖരത്തിനുടമയായിരുന്നു.ഇദ്ദേഹത്തിന്റെ പിതാവ് തയ്യില്‍ കുഞ്ഞഹമ്മദ് മങ്കട അധികാരിയായിരുന്നു.ആ സ്ഥാന പിന്നീട് രാജിവെയ്ക്കുകയും തുടര്‍ന്ന കേരളാംതൊടി കോയ അധികാരിയാവുകയും ചെയ്തു.

പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍


അബ്ദുള്ള മാസ്റ്റര്‍
 പറച്ചിക്കോട്ടില്‍ വീരാന്‍ക്കുട്ടിയുടെയും തേവര്‍തൊടി കുഞ്ഞീരുമ്മയുടെയും മകനായി 1921ലാണ്പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍ ജനിച്ചത്.ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലുംവിദ്യാഭ്യാസത്തില്‍ തല്‍പ്പരനായിരുന്നതിനാല്‍ എസ്.എസ്.എല്‍.സി യും അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കി കൂട്ടില്‍ യു.പി സ്കൂള്‍ അധ്യാപകനായി.അധികം താമസിയാതെ പ്രധാന അധ്യാപനാവുകയും ചെയ്തു.മങ്കട അനാഥശാല,ജുമാമസ്ജിദ് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.


പറച്ചിക്കോട്ടില്‍ മുഹമ്മദാജി എന്ന കുഞ്ഞാക്ക

മുഹമ്മദാജി
വൈദ്യശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കാതിരുന്ന കാലത്ത് ഒടിവ്,ചതവ് തുടങ്ങി അപകടങ്ങള്‍ സംഭവിച്ചാല്‍ നാട്ടുക്കാര്‍ ആദ്യം തേടിയെത്തിയിരുന്നത് പറച്ചിക്കോട്ടില്‍ മുഹമ്മദാജി എന്ന കുഞ്ഞാക്കയുടെ അടുത്തായിരുന്നു.പറച്ചിക്കോടന്‍ എന്ന പേരില്‍ ഈ അസ്ഥിരോഗ വിദഗ്ദന്‍നാട്ടിലും പരിസര പ്രദേശങ്ങളിലും ഒരുപോലെ അറിയപ്പെട്ടു.നല്ലൊരു കര്‍ഷകന്‍കൂടിയായിരുന്ന ഇദ്ദേഹം പാടത്തും പറമ്പത്തും ചേറിലും ചെളിയിലുമായിരിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ രോഗികളുമായി ആളുകള്‍ എത്തിയിരുന്നത്.ഒട്ടും മുഷിപ്പുകൂടാതെ ശരീരം വൃത്തിയാക്കി തന്റെതായ പരിചരണമുറിയിലേക്ക് ഉടനെയെത്തിയിരുന്ന കുഞ്ഞികാക്കയെ ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്കു തന്നെ നന്നായി ഓര്‍മ്മിക്കാനാകുന്നു.എക്സറെ,സ്കാനിങ്ങ് എന്നിവയൊക്കെ അത്ര പരിചിതമല്ലാത്ത ആളുകളോട് രണ്ട് കോഴിമുട്ട കൊണ്ടുവരാന്‍ ഏര്‍പ്പാക്കിയ ശേഷം പൊട്ടിയ എല്ലുകള്‍ ശരിയാക്കി വെച്ച് ചുറ്റുഭാഗവും മുളയുടെ ചെറിയ കഷ്ണങ്ങള്‍വെച്ച്,അതിനു മുകളിലൂടെ മുട്ടയുടെ വെള്ളക്കരുവും മുറു തുടങ്ങിയ മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ലായനിയില്‍ മുക്കിയ തുണികൊണ്ടു ചുറ്റി പ്ലാസ്റ്റര്‍ ചെയ്യുന്നു.വാര്‍ത്താവിനിമയ രംഗം മങ്കടയില്‍ പുരോഗതി പ്രാപിച്ചിട്ടില്ലാതിരുന്ന കാലത്ത് നോമ്പും പെരുന്നാളും ഉരപ്പിക്കാന്‍ മാസം കണ്ടവിവരം അന്വേഷിക്കാന്‍ ഇദ്ദേഹത്തെയാണ് മുസ്ലീം കാരണവന്‍മാര്‍ നിയോഗിച്ചിരുന്നത്.സൈക്കിളില്‍ കിലോമീറ്ററുകള്‍ താണ്ടി വിവരംശേഖരിച്ചെത്തുന്ന കുഞ്ഞിക്കാക്കയുടെരൂപം ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ കഴിയുന്നവര്‍ ധാരാളം.


പൂന്തോട്ടത്തില്‍ അഹമ്മദ്കോയ

ഉണ്ണീന്‍ മൗലവി,കോയ അധികാരി,ആലങ്ങാടന്‍ അയമു സാഹിബ് സമകാലീനനായിരുന്നുപൂന്തോട്ടത്തില്‍ അഹമ്മദ്കോയ.ബഹുഭാഷാ പണ്ഢിതനും പ്രാസംഗികനും എഴുത്തുക്കാരനും കവിയുമായിരുന്നു ഇദ്ദേഹം.പഴമക്കാരുടെ നാവില്‍തത്തികളിക്കുന്ന പലപാട്ടുകളും പൂന്തോട്ടത്തില്‍ അഹമ്മദ്കോയയുടെതായിരുന്നു.നെല്ലേങ്ങര മരക്കാരുക്കുട്ടിഹാജി പലപ്പോഴും ഇദ്ദേത്തിന്റെ പാട്ടുകള്‍ ചൊല്ലാറുണ്ടായിരുന്നു.പി..ഖാജ എന്നതൂലികാ നാമത്തില്‍ ഒട്ടേറെ ലഘുലേഖകള്‍ എഴുതാറുണ്ടായിരുന്നു.ആദ്യമായി മങ്കടയില്‍ ഒരു മദ്രസസ്ഥാപിച്ചത് കോയാസാഹിബയിരുന്നു.ആലങ്ങാടന്‍ അയമുസാഹിബിന്റെ മകനായിരുന്ന ആലങ്ങാടന്‍ സൈതാലിഹാജി താമസ്സിക്കുന്ന വീടായിരുന്നു ആദ്യത്തെ മദ്രസ.അതുകൊണ്ടുതന്നെ പഴമക്കാര്‍ ഇപ്പേഴും ആ വിടിനെ മദ്രസ എന്നാണ് വിളിക്കുന്നത്.നാട്ടിലും പരിസര പ്രദേശങ്ങളിലും പ്രാഥമിക വിദ്യാലയങ്ങള്‍സ്ഥാപിക്കുന്നതിനും മുന്‍പിലായിരുന്നു അദ്ദേഹം.മഞ്ചേരിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച അദ്ദേഹത്തിന് ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല.മങ്കട അങ്ങാടിയില്‍ അയമുസാഹിബിന്റെ വീടിനോട് ചേര്‍ന്നുള്ള നമസ്കാരപ്പുരയിലായിരുന്നു താമസിച്ചിരുന്നത്.ജീവിതത്തിന്റെ വസന്തക്കാലം മുഴുവനും ഒരു നാടിന്റെ മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച് പൂന്തോട്ടത്തില്‍ അഹമ്മദ്കോയ അവസാനകാലഘട്ടം കോലാറിലാണ് കഴിച്ചുക്കൂട്ടിയത്.1937 ലാണ് മരിച്ചത്.